ന്യൂഡെല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്‌റ്റിലായ സാഹചര്യത്തിൽ ഡെൽഹിയിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താൻ സാധ്യത. ഇത് സംബന്ധിച്ച് സൂചന നൽകി ലഫ്. ഗവർണർ വിനയ് കുമാർ സക്‌സേന രംഗത്തെത്തി. സർക്കാരിനെ ജയിലിൽ നിന്ന് ഭരിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന്റെ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ലഫ്. ഗവർണർ ഇക്കാര്യം വ്യക്‌തമാക്കിയത്.
”സർക്കാർ ജയിലിൽ നിന്ന് ഭരിക്കില്ലെന്ന് ഡെൽഹിയിലെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു”- ലഫ്. ഗവർണർ പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഭരണം തുടരുമെന്നാണ് എഎപി അവകാശപ്പെടുന്നത്. അതേസമയം, കെജ്‌രിവാളിന്റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കെജ്‌രിവാളിനെ ഉച്ചയ്‌ക്ക് രണ്ടിന് റോസ് അവന്യൂ പിഎംഎൽഎ കോടതിയിൽ ഹാജരാക്കും.
എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കസ്‌റ്റഡിയിൽ നിന്ന് അടിയന്തിരമായി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ ഹരജിയിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നില്ല. കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരിഗണിക്കും. അന്നുതന്നെ തീരുമാനം ഉണ്ടാകുമെന്നും ജസ്‌റ്റിസ് സ്വർണകാന്ത ശർമ ഉത്തരവിൽ വ്യക്‌തമാക്കി. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യാഴാഴ്‌ചയാണ് കെജ്‌രിവാളിനെ ഇഡി അറസ്‌റ്റ് ചെയ്‌തത്.
Most Read| ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!