മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനും പുരോഗമന ചിന്തകനുമായ നരേന്ദ്ര ധബോല്‍ക്കറെ കൊലപ്പെടുത്തിയ കേസിൽ സനാതന്‍ സന്‍സ്‌ത പ്രവര്‍ത്തകരായ അഞ്ചു പേര്‍ കുറ്റക്കാരെന്ന് പൂനെ സിബിഐ പ്രത്യേക കോടതി. വിരേന്ദ്ര താവ്ടഡെ, സച്ചിന്‍ അന്ദുരെ, ശരത് കലസ്‌കര്‍, വിക്രം ഭാവെ എന്നിവരാണ് കേസിലെ പ്രതികള്‍. അഞ്ചുപേരും തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്‌ത പ്രവര്‍ത്തകരാണ്.
തെളിവ് നശിപ്പിച്ചെന്ന് കാണിച്ച് സംഘടനയുടെ അഭിഭാഷകന്‍ സഞ്‌ജീവ് പുനലേക്കര്‍ക്കെതിരെയും സിബിഐ കോടതി കുറ്റം ചുമത്തി. വിരേന്ദ്ര താവ്ടഡെയാണ് കേസിലെ മുഖ്യപ്രതി. കൊലപാതകം, ഗൂഢാലോചന എന്നിവയ്‌ക്ക് ഐപിസി പ്രകാരവും ഭീകരവാദ പ്രവര്‍ത്തനത്തിന് യുഎപിഎ 16ആം വകുപ്പ്, ആയുധ നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരവുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. പ്രത്യേക ജഡ്‌ജി എസ്ആര്‍ നവന്ദര്‍ ആണ് കേസിൽ വിധി പറഞ്ഞത്.
തങ്ങള്‍ തെറ്റുകാരല്ലെന്നും ചുമത്തപ്പെട്ട കുറ്റങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും പ്രതികള്‍ കോടതിയിൽ ആവർത്തിച്ചിരുന്നു. സച്ചിന്‍ അന്ദുരെ ഔറംഗാബാദ് ജയിലിലും ശരദ് കലസ്‌കറെ മുംബൈ ജയിലിലുമാണ് കഴിയുന്നത്. വിചാരണയുടെ ഭാഗമായി ഇരുവരെയും വിരേന്ദ്ര താവ്‌ഡെ കഴിയുന്ന യേര്‍വാഡ ജയിലിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടു. ഇന്നു നടന്ന കോടതി നടപടികളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഈ മൂന്ന് പ്രതികളും ഹാജരായത്. മറ്റു രണ്ടു പേര്‍ ജാമ്യത്തിലാണ്.
2013 ഓഗസ്‌റ്റ് 20നാണ് ദബോൽക്കർ കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിടെ പൂനയിലെ ഓംകാരേശ്വര ക്ഷേത്രത്തിനു സമീപത്ത് വെച്ച് ഇദ്ദേഹത്തിന് വെടിയേൽക്കുകയായിരുന്നു.
Read also: ആഗ്രഹം മാത്രമല്ല സംഭാവന നൽകാൻ കാശും വേണം; യുപി കോൺഗ്രസ് നേതൃത്വം