ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനായി മൽസരിക്കാൻ ആഗ്രഹിക്കുന്നവർ പാർട്ടിക്ക് സംഭാവന നല്‍കണമെന്ന് സംസ്‌ഥാന കമ്മിറ്റി. സീറ്റ് മോഹിക്കുന്നവർ അപേക്ഷയോടൊപ്പം 11000 രൂപ കൂടി നല്‍കണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
“എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ജില്ലാ നേതൃത്വത്തിനോ സംസ്‌ഥാന നേതൃത്വത്തിനോ അപേക്ഷ നല്‍കാം. 11000 രൂപയുടെ സംഭാവനയും ഇതിനോടൊപ്പം നല്‍കണം. സെപ്റ്റംബര്‍ 25 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി”- ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പറഞ്ഞു.
ഇത്തരമൊരു തീരുമാനം തിരഞ്ഞെടുപ്പിനെ ഗൗരവമായി കാണാൻ സഹായിക്കുമെന്നാണ് കോണ്‍ഗ്രസ് വക്‌താവ് അശോക് സിംഗ് പറയുന്നത്. മറ്റ് പാര്‍ട്ടികളും ഇത്തരം സംഭാവനകള്‍ വാങ്ങാറുണ്ടെന്നും ചിലർ വ്യക്‌തിപരമായി പോലും വലിയ തുക വാങ്ങിക്കുന്നുണ്ടെന്നും അശോക് സിംഗ് പറഞ്ഞു.
എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധിയാണ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അമ്മ സോണിയ ഗാന്ധിയുടെ പാര്‍ലമെന്ററി മണ്ഡലമായ റായ്ബറേലിയിൽ നിന്നുമാണ് പ്രിയങ്ക തിരഞ്ഞെടുപ്പ് പോരിനുള്ള കോപ്പുകൂട്ടുന്നത്.
അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിന് ശക്‌തമായ തന്ത്രങ്ങളുമായി മുന്നോട്ട് പോവുകയാണെന്ന് പ്രിയങ്ക പറയുന്നു. ഉത്തര്‍പ്രദേശില്‍ സഖ്യമില്ലെന്നും ഒറ്റക്കാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കോണ്‍ഗ്രസ് മുന്‍പേ വ്യക്‌തമാക്കിയിരുന്നു. നിലവില്‍ മുഖ്യമന്ത്രി സ്‌ഥാനാർഥിയെ ഇനിയും തീരുമാനിച്ചിട്ടില്ലെന്നും മുഴുവന്‍ സീറ്റുകളിലും തങ്ങൾ മൽസരിക്കുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. 2017ലെ തിരഞ്ഞെടുപ്പില്‍ 403 അംഗ നിയമസഭയില്‍ ഏഴ് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായിരുന്നത്.
Read also: പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവെച്ചു കൊല്ലുമെന്ന് മന്ത്രി