ന്യൂഡെൽഹി: സമൂഹ മാദ്ധ്യമങ്ങളിൽ വൻ ജനപ്രീതി നേടിയ ഓഡിയോ അധിഷ്‌ഠിത ആപ്‌ളിക്കേഷനായ ക്‌ളബ്ഹൗസിന്റെ ഉപയോക്‌താക്കളുടെ ഫോൺ നമ്പറുകൾ ചോർന്നതായി റിപ്പോർട്. ഇത്തരത്തില്‍ ചോര്‍ന്ന നമ്പറുകള്‍ ഡാര്‍ക്ക് വെബില്‍ വില്‍പനക്ക് വച്ചിരിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
പ്രമുഖ സൈബര്‍ സെക്യൂരിറ്റി എക്സ്പേര്‍ട്ട് ആയ ജിതെന്‍ ജെയ്‌നാണ് ക്‌ളബ്ഹൗസ് ഉപയോക്‌താക്കളുടെ നമ്പര്‍ ഡാര്‍ക്ക് വെബില്‍ വില്‍പനക്കുള്ള കാര്യം ട്വീറ്റ് ചെയ്‌തത്. ഉപയോക്‌താവിന്റെ ഫോണ്‍ ബുക്കുകളിലെ ആളുകളുടെ നമ്പറും വില്‍പനക്കുള്ള നമ്പറുകളില്‍ പെടുന്നുണ്ട്. ക്ളബ്ഹൗസില്‍ ഇല്ലെങ്കില്‍ പോലും നമ്പര്‍ ചോരാന്‍ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, വാർത്ത നിഷേധിച്ച് ക്‌ളബ്ഹൗസ് രംഗത്തെത്തി. ഡാറ്റ ചോർന്നിട്ടില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. സ്വകാര്യതയിലും സുരക്ഷയിലും ക്‌ളബ്ഹൗസ് വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നതിനാൽ സുരക്ഷക്ക് വേണ്ടി കൂടുതൽ ഇൻവെസ്‌റ്റ്മെന്റ് തുടരുകയാണെന്നും കമ്പനി വ്യക്‌തമാക്കി.
എന്താണ് ഡാർക് വെബ്?
വേൾഡ് വൈഡ് വെബിന്റെ ഇരുണ്ട മേഖലയാണ് ഡാർക് വെബ്. ചില പ്രത്യേക സോഫ്റ്റ്‌വെയർ വഴി മാത്രമേ ഇന്റർനെറ്റിലെ ഈ ലോകത്തേക്ക് പ്രവേശിക്കാനാകൂ. ഉപയോക്‌താവിന്റെ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ വെളിപ്പെടുത്താതെ, സ്വകാര്യ കമ്പ്യൂട്ടർ നെറ്റ്‌വർക്ക് വഴി ഡാർക് വെബിൽ ആശയവിനിമയം സാധ്യമാണ്.
ഇന്റർനെറ്റിൽ സാധാരണ ബ്രൗസ് ചെയ്‌താൽ ഉപരിതല വിവരങ്ങൾ മാത്രമാണ് ലഭ്യമാകുക. എന്നാൽ ഡാർക് വെബ് അങ്ങനെയല്ല. ഡാർക്ക്‌നെറ്റിൽ എല്ലാമുണ്ട്. ലഹരിമരുന്നു വ്യാപാരവും കള്ളനോട്ടും വ്യാജരേഖാ വ്യവസായവും തുടങ്ങി ആയുധവ്യാപാരവും അവയവ വ്യാപാരവും വരെ ഡാർക്ക്‌നെറ്റിൽ അനുദിനം സജീവമായി നടക്കുന്നുണ്ട്. ബിറ്റ്‌കോയ്ൻ ഉൾപ്പടെയുള്ള ക്രിപ്‌റ്റോ കറൻസികളാണ് ഡാർക്ക്‌നെറ്റിന്റെ നാണയങ്ങൾ.
Kerala News: സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം; ബാക്കിയുള്ളത് രണ്ട് ലക്ഷം ഡോസ് മാത്രം