തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങളിൽ വൻ ജനപ്രീതി നേടിയ ഓഡിയോ അധിഷ്‌ഠിത ആപ്‌ളിക്കേഷനാണ് ക്‌ളബ്‌ഹൗസ്. ചൂടൻ ചർച്ചകളിലൂടെ ജനങ്ങൾക്കിടയിൽ സജീവമായ ഈ ആപ്പിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരളാ പോലീസ്. മുതിർന്നവർക്കൊപ്പം രസകരമായ സംഭാഷണങ്ങളിൽ കുട്ടികളും ക്‌ളബ്‌ഹൗസിൽ ഇടംപിടിക്കാറുണ്ട്.
എന്നാൽ ക്‌ളബ്‌ഹൗസ് പോലുള്ള പുത്തൻ തലമുറ ആപ്‌ളിക്കേഷനുകൾ വഴി കുട്ടികളെ വലയിലാക്കുന്ന സംഘങ്ങൾ സജീവമാകുന്നുണ്ടെന്നാണ് കേരള പോലീസിന്റെ മുന്നറിയിപ്പ്. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.
ശബ്‌ദ സന്ദേശങ്ങൾ മാത്രം അയക്കാൻ കഴിയുന്ന ക്‌ളബ്‌ഹൗസ് പോലെയുള്ള ആപ്പുകൾ നിസാരൻമാരല്ല. ആയിരക്കണക്കിന് ആൾക്കാരെ ഒരേസമയം ഉൾപ്പെടുത്തി ഗ്രൂപ്പുകൾ നിർമിക്കാൻ ഈ ആപ്പുകൾക്കു കഴിയും. കുട്ടികളുടെ പേരുകൾ ഉപയോഗിച്ച് വ്യാജമായി നിർമിച്ചിരിക്കുന്ന പല ചാറ്റ് റൂമുകളിലും നടക്കുന്ന ശബ്‌ദ സംഭാഷണങ്ങൾ വാക്കുകളിലൂടെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവയാണ്.
കുട്ടികളെ ഇത്തരം ചാറ്റ് റൂമുകളിലേക്ക് ആകർഷിച്ച് അവരെ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുക വരെ ചെയ്യുന്നുണ്ട്. മിക്കപ്പോഴും രക്ഷിതാക്കളുടെ ഫോണിൽ നിന്നാണ് ഇത്തരം ആപ്പുകളിലേക്ക് കുട്ടികൾ പ്രവേശിച്ചു തുടങ്ങുന്നത്. അതിനാൽ ഇത്തരത്തിലുള്ള ആപ്പുകൾ കുട്ടികൾ ഉപയോഗിക്കുന്നില്ല എന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തണമെന്നും സ്‌ക്രീൻ ടൈം കൃത്യമായി ശ്രദ്ധിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.
Also Read: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ; അടിയന്തര നിയമ നടപടി വേണമെന്ന് ഐഎംഎ