തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമാവുന്നു. ഇന്നത്തേക്കുള്ള 2 ലക്ഷത്തോളം ഡോസ് വാക്‌സിൻ മാത്രമാണ് നിലവിൽ സ്‌റ്റോക്കുള്ളത്. 45 വയസിന് മുകളിൽ പ്രായമുള്ള വയോധികരുൾപ്പടെ 28 ലക്ഷത്തിലധികം പേർ ഇനിയും ആദ്യഡോസ് വാക്‌സിൻ പോലും കിട്ടാത്തവരാണ്. 74 ലക്ഷത്തിലധികം പേർ രണ്ടാം ഡോസിന് കാത്തിരിക്കുന്ന സാഹചര്യവും നിലവിലുള്ളപ്പോഴാണ് ഈ കടുത്ത വാക്‌സിൻ ക്ഷാമം.
വടക്കൻ ജില്ലകളിലാണ് ക്ഷാമം കൂടുതൽ രൂക്ഷം. കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകൾക്ക് പുറമെ തൃശൂർ, ആലപ്പുഴ ജില്ലകളിൽ 45 വയസ് കഴിഞ്ഞ 70 ശതമാനത്തിൽ താഴെ ആളുകൾക്കാണ് ആദ്യ ഡോസ് വാക്‌സിൻ കിട്ടിയത്. സംസ്‌ഥാനത്താകെ ഈ വിഭാഗത്തിൽ 75 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിൻ ലഭിച്ചപ്പോഴാണ് വടക്കൻ ജില്ലകളിൽ പിന്നോക്കം പോയത്.
സംസ്‌ഥാനത്താകെ 35 ശതമാനം പേർക്ക് രണ്ടാം ഡോസ് കിട്ടിയപ്പോൾ, മലപ്പുറത്ത് 25 ശതമാനം പേർക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ. ഫോണിൽ സ്വന്തമായി രജിസ്‌റ്റർ ചെയ്യാനാവാതെ പുറന്തള്ളപ്പെട്ടു പോയവരും, സ്ളോട്ട് കിട്ടാതെ ബുദ്ധിമുട്ടുന്നവരും ഉൾപ്പടെയാണ് ഇനി വാക്‌സിനെടുക്കാൻ ബാക്കിയുള്ളത്.
കോവിഡിന് എതിരെയുള്ള ഏറ്റവും വലിയ ആയുധമായ വാക്‌സിൻ കിട്ടുന്നതിൽ പിറകിലായിപ്പോയ ഇതേ വടക്കൻ ജില്ലകളിലാണ് ഏറ്റവുമധികം രോഗികളും, ട്രിപ്പിൾ ലോക്ക്ഡൗൺ പ്രദേശങ്ങളുമുള്ളത്. മലപ്പുറത്ത് മാത്രം 69 തദ്ദേശ സ്‌ഥാപനങ്ങളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് രോഗബാധയും കൂടുതലായി റിപ്പോർട് ചെയ്യുന്നത്.
Read Also: ന്യൂനപക്ഷ സ്‌കോളർഷിപ്പ്; ലീഗിന്റെ നേതൃത്വത്തിൽ ഇന്ന് മുസ്‌ലിം സംഘടനകളുടെ യോഗം