കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളെ ചേർത്ത് പ്രത്യേക നിപ ആക്ഷൻ പ്ളാൻ തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യം, മൃഗസംരക്ഷണം, വനം, റവന്യൂ തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ആക്ഷൻ പ്ളാൻ തയ്യാറാക്കുക. ആരോഗ്യവകുപ്പിന്റെ ശിൽപശാല ഉൽഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ശിൽപശാലയിൽ വിദഗ്‌ധർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാകും പദ്ധതി നടപ്പാക്കുക. ഒപ്പം മസ്‌തിഷ്‌ക ജ്വരം ബാധിച്ചവരുടെ ഫീൽഡ് സർവേയും നടത്തും. നിപയുടെ സമാന ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗമായതിനാലാണ് ഫീൽഡ് സർവേ നടത്തുന്നത്. നിലവിൽ ഈ രോഗം ബാധിച്ചവരുടെ സാമ്പിളുകൾ നിപ അല്ലെന്ന് ഉറപ്പാക്കാൻ പരിശോധനക്ക് അയക്കുന്നുണ്ട്.
ഐസിഎംആർ 2021 വരെ നടത്തിയ പഠനങ്ങളിൽ കേരളത്തിലെ പഴംതീനി വവ്വാലുകളിൽ നിപ വൈറസിന്റെയും ആന്റിബോഡിയുടെയും സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതിനാൽ എല്ലാ ജില്ലകളിലും ജാഗ്രത തുടരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പശ്‌ചിമ ഘട്ടത്തിന്റെ താഴ്‌വരയിലും മലയോര മേഖലകളിലും പഴംതീനി വവ്വാലുകളുടെ സാന്നിധ്യം കൂടുതലായുണ്ട്. ഇവിടങ്ങളിൽ എല്ലാം കുടിവെള്ളം തിളപ്പിച്ച് മാത്രം ഉപയോഗിക്കുക, വവ്വാലുകൾ കടിച്ച പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ആരോഗ്യവകുപ്പ് മുന്നോട്ടുവെച്ചു. നിപ ബോധവൽകരണത്തിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രചാരണ പരിപാടികൾ നടത്തുമെന്നും വീണാ ജോർജ് കോഴിക്കോട് പറഞ്ഞു.
Most Read: കൊലപാതക കേസിൽ വിധിപറഞ്ഞ ജഡ്‌ജിക്കും പ്രോസിക്യൂട്ടർക്കും വധഭീഷണി