മസ്‌ക്കറ്റ്: കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്കും രാജ്യത്തേക്ക് മടങ്ങി വരാൻ അനുമതി നൽകി ഒമാൻ. രാജ്യത്തെ സർക്കാർ, സ്വകാര്യ സ്‌ഥാപനങ്ങളിൽ ജോലിചെയ്യുന്ന, സാധുതയുള്ള താമസ വിസ ഉള്ള ആളുകൾക്ക് വാക്‌സിൻ സ്വീകരിച്ചില്ലെങ്കിലും പ്രവേശനം അനുവദിക്കുമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച അനുമതി നൽകിയിരിക്കുന്നത്.
അതേസമയം വാക്‌സിൻ സ്വീകരിക്കാതെ രാജ്യത്തേക്ക് മടങ്ങി എത്തുന്ന ആളുകൾ യാത്രക്ക് മുൻപ് പിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം. തുടർന്ന് ഒമാനിൽ എത്തിയ ശേഷം വിമാനത്താവളത്തിൽ വച്ചും ഇവർ പിസിആർ പരിശോധന നടത്തണം. ശേഷം ഇവർക്ക് 7 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്ൻ ഒമാനിൽ ഉണ്ടായിരിക്കും. ക്വാറന്റെയ്ൻ കാലയളവിൽ ഇലക്‌ട്രോണിക് ട്രാക്കിങ് ബ്രേസ്‌ലെറ്റ് ധരിക്കണമെന്നും അധികൃതർ വ്യക്‌തമാക്കി.
രാജ്യത്തെത്തുന്ന സ്വദേശികൾക്ക് വീടുകളിൽ തന്നെ ക്വാറന്റെയ്‌നിൽ കഴിയാവുന്നതാണ്. എന്നാൽ വിദേശികളായ ആളുകൾ ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്‌നിൽ തന്നെ കഴിയണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ക്വാറന്റെയ്ൻ കാലാവധി കഴിയുന്നതോടെ 8ആം ദിവസം ഇവർ വീണ്ടും പിസിആർ പരിശോധന നടത്തണമെന്നും അധികൃതർ വ്യക്‌തമാക്കി.
Read also: നിർബന്ധിത ക്വാറന്റെയ്ൻ; പരീക്ഷക്കെത്തുന്ന മലയാളി വിദ്യാർഥികൾക്ക് ഇളവ് നൽകി കർണാടക