ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള ആളുകൾക്ക് കർണാടക ഏർപ്പെടുത്തിയ 7 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്‌നിൽ നിന്നും പരീക്ഷക്കെത്തുന്ന വിദ്യാർഥികളെ ഒഴിവാക്കി. പരീക്ഷ എഴുതി 3 ദിവസത്തിനകം തിരിച്ചു പോകുന്ന വിദ്യാർഥികൾക്ക് ക്വാറന്റെയ്ൻ വേണ്ടെന്നാണ് കർണാടക സർക്കാർ ഉത്തരവിൽ വ്യക്‌തമാക്കുന്നത്. ഇതിനൊപ്പം തന്നെ അടിയന്തിര യാത്രക്കാർക്കും, വിമാനയാത്രക്ക് എത്തുന്നവർക്കും ഈ ഇളവ് ബാധകമായിരിക്കും.
എന്നാൽ ഇളവ് അനുവദിച്ച ആളുകൾക്കും ആർടിപിസിആർ പരിശോധന ഫലം നിർബന്ധമാണെന്ന് ഉത്തരവിൽ വ്യക്‌തമാക്കുന്നുണ്ട്. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് ഫലം ഹാജരാക്കുന്ന മലയാളികൾക്ക് മാത്രമേ നിലവിൽ കർണാടകയിൽ പ്രവേശനം അനുവദിക്കുകയുള്ളൂ. 2 ഡോസ് കോവിഡ് വാക്‌സിൻ എടുത്ത ആളുകളും ഇത് ഹാജരാക്കണമെന്ന് കർശന നിർദ്ദേശമുണ്ട്. അതേസമയം ഇളവ് അനുവദിച്ചിട്ടില്ലാത്ത കേരളത്തിൽ നിന്നുള്ള ആളുകൾക്ക് കർണാടകയിൽ 7 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്ൻ ഉണ്ടായിരിക്കും.
സർക്കാർ കേന്ദ്രങ്ങളിൽ ആയിരിക്കും ഇവരെ ക്വാറന്റെയ്‌നിൽ പ്രവേശിപ്പിക്കുക. തുടർന്ന് 8ആം ദിവസം നടത്തുന്ന ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവ് ആകുന്ന ആളുകൾക്ക് മാത്രമായിരിക്കും പുറത്തിറങ്ങാൻ അനുമതി നൽകുക. അതേസമയം സംസ്‌ഥാനാന്തര യാത്രകൾക്ക് വിലക്കേർപ്പെടുത്താൻ പാടില്ലെന്ന കേന്ദ്ര നിർദ്ദേശം ഉള്ളതിനാൽ നിർബന്ധിത ക്വാറന്റെയ്ൻ പിൻവലിക്കണമെന്ന് കേരളം കർണാടകയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read also: ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗം പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ട്; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍