തിരുവനന്തപുരം : സംസ്‌ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടാതെ ആദിവാസി കുട്ടികൾക്ക് ഇക്കാര്യത്തിൽ പ്രഥമ പരിഗണന നൽകുമെന്നും മന്ത്രി വ്യക്‌തമാക്കി. സംസ്‌ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്. ഇതിനായി സെക്രട്ടറി തലത്തിൽ പുതിയ സമിതി രൂപീകരിക്കാനും തീരുമാനമായി.
കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസം എല്ലാ വിദ്യാർഥികൾകളിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. പാഠപുസ്‌തകം പോലെ ഡിജിറ്റല്‍ ഉപകരണവും കുട്ടിക്ക് സ്വന്തമായി ഉണ്ടായാലേ പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുകയുള്ളൂ എന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. എന്നാൽ ഉപകരണങ്ങൾ ഇല്ലാത്തതിന്റെ പേരിൽ വിദ്യാർഥികൾക്ക് പഠനം നിഷേധിക്കപ്പെട്ടുകൂടാ എന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ സംസ്‌ഥാനത്ത് മിക്ക സ്‌ഥലങ്ങളിലും ഇന്റർനെറ്റ് ലഭിക്കാത്ത പ്രശ്‌നം നിലനിൽക്കുന്നുണ്ടെന്നും, ഇത്തരം പ്രദേശങ്ങൾ ഉടൻ തന്നെ കണ്ടെത്തി അവ പരിഹരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി. ആദിവാസി മേഖലകളിലുള്ള വിദ്യാർഥികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുൻതൂക്കം നൽകും. വിദ്യാർഥികൾക്ക് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങുന്നതിനായി വ്യക്‌തികള്‍, സ്‌ഥാപനങ്ങള്‍, കോര്‍പ്പറേറ്റുകള്‍ എന്നിവയില്‍ നിന്നും സഹായം സ്വീകരിക്കേണ്ടി വരുമെന്നും, ഇതിന് പ്രത്യേക നിധി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍, പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണന്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്‌ണന്‍കുട്ടി, ചീഫ് സെക്രട്ടറി ഡോക്‌ടർ വിപി ജോയ്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, ഡയറക്‌ടർമാര്‍ തുടങ്ങിയവരാണ് ഉന്നതതല യോഗത്തിൽ പങ്കെടുത്തത്.
Read also : കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന് ധർമരാജൻ; ഹരജി കോടതി തള്ളി