തിരുവനന്തപുരം : സംസ്‌ഥാനത്ത് ഡിജിറ്റൽ പഠന ഉപകരണങ്ങൾ ഇല്ലാത്ത വിദ്യാർഥികളുടെ കണക്കെടുപ്പ് നടത്തി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ വിദ്യാഭ്യാസ വകുപ്പ് കണക്കെടുപ്പ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ ഇല്ലാത്ത വിദ്യാര്‍ഥികളുടെ കണക്കെടുപ്പ് ആരംഭിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് നിലവിൽ ഓൺലൈൻ വഴിയാണ് അധ്യയനം നടക്കുന്നത്. എന്നാൽ നിരവധി കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങളുടെ ലഭ്യതക്കുറവ് മൂലം ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ വിദ്യാഭ്യാസ വകുപ്പ് ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത കുട്ടികളുടെ കണക്കെടുപ്പ് നടത്തുന്നത്.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ നേതൃത്വത്തിലാണ് നിലവിൽ കണക്കെടുപ്പ് നടക്കുന്നത്. തുടർന്ന് 2 ദിവസത്തിനകം റിപ്പോർട് സർക്കാരിന് കൈമാറും. സംസ്‌ഥാനത്ത് ഏകദേശം ഒന്നര ലക്ഷത്തിലധികം കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമല്ലെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. കൂടാതെ പട്ടിക വർഗ കോളനികളിൽ ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാകാത്ത കുട്ടികളുടെ വിവരങ്ങൾ പ്രത്യേക സർവേയിലൂടെ ശേഖരിക്കുന്നുണ്ട്. ഇതിന്റെ റിപ്പോർട് 20ആം തീയതിക്ക് മുൻപായി കൈമാറാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also : മുൻകരുതൽ ആവശ്യം; ‘ഡെൽറ്റ പ്ളസ്’ മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് മഹാരാഷ്‌ട്രക്ക് മുന്നറിയിപ്പ്