തിരുവനന്തപുരം: സംസ്‌ഥാനത്ത് മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തിയ സുരക്ഷയിൽ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്ത്. യുഡിഎഫ് ഭരിക്കുന്ന കാലത്ത് ഇടതുപക്ഷം തനിക്കെതിരെ വ്യാപക പ്രതിഷേധം നടത്തിയപ്പോഴും, ശക്‌തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നില്ലെന്ന് ഉമ്മൻചാണ്ടി വിമർശിച്ചു.
തനിക്കെതിരെ കല്ലേറ് പോലുമുണ്ടായി. ആ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉണ്ടായിട്ട് പോലും സുരക്ഷ ഏർപ്പെടുത്തിയിരുന്നില്ല. ആ രീതിയിലുള്ള പ്രതിഷേധങ്ങൾ ഇപ്പോഴില്ല. ഇനിയും സുരക്ഷ തുടരണമോ എന്ന് തീരുമാനിക്കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പോലീസ് രാജ് സൃഷ്‌ടിക്കുന്നത് അന്തരീക്ഷത്തിൽ നന്നല്ലെന്നും അദ്ദേഹം വിമർശിച്ചു.
ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷ വളരെ പ്രധാനമാണ്. മുഖ്യമന്ത്രിയുടെ യാത്രകൾ തടസപ്പെടാതെ നോക്കേണ്ടതും അത്യാവശ്യമാണ്. പക്ഷെ, കരിങ്കൊടി കാണാനാകില്ല, കറുത്ത മാസ്‌ക് കാണാനാകില്ല, കറുത്ത വസ്‌ത്രം ധരിക്കാൻ പാടില്ല എന്നൊക്കെ പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല. ഇതൊന്നും ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കേരളത്തിൽ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. വലിയ സുരക്ഷാ സംവിധാനങ്ങളുടെ നടുവിൽ നിന്നുകൊണ്ട് മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ആരെയും ഭയമില്ലെന്ന് ഇടക്കിടക്ക് പറയുമെങ്കിലും അദ്ദേഹത്തിന് എല്ലാത്തിനെയും ഭയമാണെന്നും സതീശൻ പറയുന്നു.
Most Read: ഫിഫ; ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ഖത്തറിൽ പുതിയ സംവിധാനം