കാസർഗോഡ്: ജില്ലയിലെ രാമൻചിറയിൽ പണിയുന്ന പാലത്തിനൊപ്പം പുതിയ ഷട്ടറുകളും നിർമിക്കും. ഇതിനായി കിഫ്‌ബി വഴിയാണ് ഫണ്ട് അനുവദിക്കുന്നത്. ആധുനിക രീതിയിലുള്ള ഷട്ടറുകളും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയാണ് പുതിയ ഷട്ടർ നിർമിക്കുക. ചെറുവത്തൂരിനെയും കയ്യൂർ-ചീമേനിയെയും ബന്ധിപ്പിച്ച് തേജസ്വിനി പുഴയ്‌ക്ക് കുറുകെയാണ് രാമൻചിറ അണകെട്ട് സ്‌ഥിതി ചെയ്യുന്നത്. ഈ അണക്കെട്ടിന് അമ്പത് വർഷത്തിലേറെ പഴക്കമുണ്ട്.
എന്നാൽ, കാലപ്പഴക്കത്താൽ ഷട്ടറുകളുടെ പലകയെല്ലാം ദ്രവിച്ച് നശിച്ച നിലയിലാണ്. ചെക്ക്ഡാം ഉൾപ്പടെയുള്ളവ പ്രവർത്തന രഹിതമാവുകയും ചെയ്‌തു. ഇതോടെയാണ് അണക്കെട്ടിന് പുതിയ ഷട്ടർ വേണമെന്ന ആവശ്യം ഉയർന്നുവന്നത്. ആദ്യകാലങ്ങളിൽ പഞ്ചായത്തും പാടശേഖര സമിതികളും ചേർന്നാണ് അണക്കെട്ടിനെ സംരക്ഷിച്ചിരുന്നത്. 50 വർഷങ്ങൾക്ക് മുൻപ് കയ്യൂർ, ചീമേനി, ചെറുവത്തൂർ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു അണക്കെട്ട് നിർമിച്ചിരുന്നത്.
എന്നാൽ, ഇപ്പോൾ പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറി വ്യാപകമായി കൃഷി നശിക്കുന്നുവെന്ന പരാതികളും ഉണ്ട്. ഇതോടെയാണ്, ഉപ്പുവെള്ള നിരോധിത അണക്കെട്ട് പുനരുദ്ധീകരിക്കാൻ നടപടികൾ സ്വീകരിച്ചത്. ഇതിനായി ഭരണാനുമതി ലഭിച്ചതോടെ തുടർ നടപടികൾ സ്വീകരിച്ച് എത്രയും പെട്ടെന്ന് പ്രവൃത്തികൾ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. അതേസമയം, പുതിയ ഷട്ടർ നിർമിക്കുന്നതോടെ കൃഷിയിടങ്ങളിലേക്ക് ഉപ്പുവെള്ളം കയറുന്നതിന് ശാശ്വത പരിഹാരമാകുമെന്നും അധികൃതർ പറഞ്ഞു.
Read Also: കോവിഡ് ബാധിച്ചിരിക്കെ ആത്‍മഹത്യ ചെയ്‌താലും നഷ്‌ടപരിഹാരം നൽകണം; സുപ്രീം കോടതി