പാലക്കാട്: പ്ളാറ്റ് ഫോം ടിക്കറ്റിന്റെ നിരക്ക് സംബന്ധിച്ച് റെയിൽവേയുടെ പരീക്ഷണം തുടരുന്നു. ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാരെയും യാത്രക്കാരെയും വെട്ടിലാക്കിയിരിക്കുകയാണ് പാലക്കാട് ഡിവിഷൻ. നിലവിൽ 50 രൂപയാണ് പ്ളാറ്റ് ഫോം ടിക്കറ്റിന്റെ നിരക്ക്. എന്നാൽ, ഇത് ചിലസമയങ്ങളിൽ കുറയുകയും ചെയ്യും. ഇത്തരത്തിൽ ഏത് ടിക്കറ്റ് നൽകണമെന്ന ആശങ്കയിലാണ് ജീവനക്കാർ.
കഴിഞ്ഞ ദിവസം നിരക്ക് വർധിപ്പിച്ചത് അറിയാതെ നാല് പ്ളാറ്റ് ഫോം ടിക്കറ്റിന് 40 രൂപ ഈടാക്കി. 200 രൂപയായിരുന്നു ഈടാക്കേണ്ടിയിരുന്നത്. 160 രൂപ ജീവനക്കാരന്റെ പോക്കറ്റിൽ നിന്ന് നൽകേണ്ടി വരും എന്ന നില വന്നപ്പോഴാണ് റെയിൽവേ അനൗൺസ് ചെയ്‌ത് ടിക്കറ്റ് എടുത്തയാളെ തിരികെ വരുത്തിയത്. തുടർന്ന് യാത്രക്കാരൻ ബാക്കി പണം കൂടി കൗണ്ടറിൽ അടയ്‌ക്കുകയായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ പാലക്കാട് ഡിവിഷനിൽ പുതുമയുള്ള കാര്യമല്ല. ഒരു മുന്നറിയിപ്പും കൂടാതെയാണ് പ്ളാറ്റ് ഫോം ടിക്കറ്റ് നിരക്ക് പത്തിൽ നിന്ന് 50 ആക്കി കൂട്ടിയും തിരികെ കുറിച്ചുമൊക്കെ ജീവനക്കാരെയും യാത്രക്കാരെയും പരീക്ഷിക്കുന്നത്.
കഴിഞ്ഞ മെയ് ഒന്നിന് പ്ളാറ്റ് ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി വർധിപ്പിച്ചിരുന്നു. ജൂൺ 31 വരെ ഈ നിരക്ക് പ്രാബല്യത്തിൽ ഉണ്ടായിരുന്നു. പിന്നീട് ഒരറിയിപ്പും ഇല്ലാതെ ജൂലൈ ഒന്നുമുതൽ വീണ്ടും പത്ത് രൂപയാക്കി കുറച്ചു. വൈകീട്ട് ആറുമണിക്ക് കമ്പ്യൂട്ടറിലെ മാറ്റങ്ങൾ കണ്ടാണ് ജീവനക്കാർ പോലും വിവരം അറിഞ്ഞത്. തുടർന്ന് ജൂലൈ അഞ്ചിന് നിരക്ക് വീണ്ടും 50 രൂപയാക്കി കൂട്ടി. ഓഗസ്‌റ്റ് ഒന്നിന് വീണ്ടും പത്ത് രൂപയാക്കി കുറയ്‌ക്കുകയും ചെയ്‌തു. ഓഗസ്‌റ്റ് അഞ്ചു ആയപ്പോൾ വീണ്ടും കൂട്ടി 50 രൂപയാക്കി.
നിലവിൽ ഒക്‌ടോബർ 31 വരെ വർധനവ് പ്രാബല്യത്തിൽ ഉണ്ടെങ്കിലും എപ്പോൾ മാറുമെന്ന് അറിയാതെ കമ്പ്യൂട്ടറിൽ കണ്ണുംനട്ട് ഇരിക്കേണ്ട അവസ്‌ഥയിലാണ് ജീവനക്കാർ. അതേസമയം, ടിക്കറ്റ് നിരക്കിനേക്കാൾ കൂടുതലാണ് പ്ളാറ്റ് ടിക്കറ്റിന്റെ നിരക്കെന്ന് വ്യാപക പരാതിയും ഉയർന്നിട്ടുണ്ട്. 50 രൂപയുടെ പ്ളാറ്റ് ഫോം ടിക്കറ്റ് എടുക്കുന്നതിനേക്കാൾ ലാഭം യാത്രാ ടിക്കറ്റ് എടുക്കുകയാണെന്ന് യാത്രക്കാർ പറയുന്നു. 50 കിലോമീറ്റർ വരെ സഞ്ചരിക്കാൻ 30 രൂപയുടെ ടിക്കറ്റ് എടുത്താൽ മതിയെന്നാണ് യാത്രക്കാർ പറയുന്നത്.
Read Also: സംസ്‌ഥാനത്ത് സ്‌കൂളുകളും തുറക്കുന്നു; നവംബറിലെന്ന് സൂചന