പാലക്കാട്: നെല്ലിയാമ്പതി വനമേഖലയിൽ വളർത്ത് മൃഗങ്ങൾക്കും നാട്ടുകാർക്കും ഭീഷണിയായി വനമൃഗ ശല്യം. ആടുകൾക്കും പശുക്കൾക്കും പുറമെ വളർത്ത് നായകളെയും വന്യജീവികൾ ഉപദ്രവിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ നിന്ന് വളർത്ത് മൃഗങ്ങളെ കാണാതാവുകയും ചെയ്യുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു. വെള്ളിയാഴ്‌ച നെല്ലിയാമ്പതി മലനിരയുടെ അടിവാരമായ ഒലിപ്പാറയിൽ പുലിയിറങ്ങി വളർത്ത് മൃഗങ്ങളെ കൊന്നിരുന്നു.
വെള്ളിയാഴ്‌ച പുലർച്ചെയാണ് സംഭവം. വീട്ടിൽ വളർത്തിയിരുന്ന 13 മുയലുകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ചില മുയലുകളെ കാണാതാവുകയും ചെയ്‌തിട്ടുണ്ട്. കൊടിക്കരിമ്പ് എടത്തല വീട്ടിൽ അവറാച്ചൻ പൈലിയുടേതാണ് മുയലുകൾ. 12,000 രൂപയുടെ നഷ്‌ടം ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മരക്കൂടിന്റെ അഴികൾ തകർത്താണ് മുയലുകളെ പിടിച്ചത്. കൂട്ടിലും വഴികളിലും മൂർച്ചയുള്ള നഖം കൊണ്ട് മാന്തിയ പാടുകളും കണ്ടെത്തിയിട്ടുണ്ട്.
ഇതോടെ സമീപ പ്രദേശങ്ങളിലെ ആട്, പശു എന്നിവയെ വളർത്തുന്ന കർഷകർ ഏറെ പ്രതിസന്ധിയിലാണ്. നെല്ലിയാമ്പതി വനം റേഞ്ചിലെ തിരുവഴിയാട് സെക്‌ഷനിൽ പെട്ടതാണ് ഈ സ്‌ഥലം. നെൻമാറ ഡിഎഫ്ഒയെ പ്രദേശവാസികൾ വിവരം അറിയിച്ചിട്ടുണ്ട്. വനം സെക്‌ഷൻ ഓഫിസിൽ നിന്ന് ജീവനക്കാർ എത്തി സ്‌ഥലം സന്ദർശിച്ചു. അതേസമയം, മുയലുകളെ പിടിച്ച കൂടിന്റെ പരിസരപ്രദേശങ്ങളിൽ നിന്ന് പുലിയുടേതെന്ന് സംശയിക്കുന്ന വലിയ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. വളർത്ത് മൃഗങ്ങളെ കാണാതാവുന്ന സംഭവത്തിൽ വന്യമൃഗങ്ങളെ കൂടുവെച്ച പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Also: പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനം രാജിവച്ച് ക്യാപ്റ്റൻ അമരീന്ദർ സിംഗ്