ദോഹ : രാജ്യത്ത് നിന്നുള്ള വിദേശയാത്രാ ആവശ്യങ്ങൾക്ക് ഇനി മുതൽ സർക്കാർ ആശുപത്രികളിൽ നിന്നും സൗജന്യ കോവിഡ് പരിശോധന ഇല്ലെന്ന് വ്യക്‌തമാക്കി ഖത്തർ. പകരം വിദേശയാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളെ സമീപിച്ച് പരിശോധന നടത്താമെന്ന് അധികൃതർ വ്യക്‌തമാക്കി. പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
രാജ്യത്ത് നിലവിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണം ഏർപ്പെടുത്താൻ തീരുമാനമായത്. കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികള്‍ വഴി പരിശോധനകള്‍ തുടര്‍ന്നും നടത്തും. എന്നാൽ വിദേശയാത്രാ ആവശ്യങ്ങൾക്കായി കോവിഡ് പരിശോധന നടത്തുന്ന ആളുകൾക്കാണ് സൗജന്യ പരിശോധന ഒഴിവാക്കിയത്.
കോവിഡ് പരിശോധനാ രംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ ജീവനക്കാരുടെ ജോലിഭാരം കുറക്കാനും, കോവിഡ് രോഗികള്‍ക്കും വാക്‌സിനെടുക്കുന്നവര്‍ക്കും അവരുടെ സേവനം കാര്യക്ഷമമായി ലഭ്യമാക്കാനുമാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയത്. നിലവിൽ രാജ്യത്ത് വ്യാപിക്കുന്ന കോവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമാക്കിയ ശേഷം പഴയ സേവനം പുനഃസ്‌ഥാപിക്കുമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : യുഎഇയില്‍ 24 മണിക്കൂറിനിടെ 2113 പേര്‍ക്ക് കൂടി കോവിഡ്; ആറ് മരണം