ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിനായി രണ്ടാം ദിവസവും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിൽ ഹാജരായി. മുതിർന്ന കോൺഗ്രസ് നേതാക്കളോടൊപ്പമാണ് രാഹുൽഗാന്ധി ഇഡി ഓഫിസിൽ എത്തിയത്. ഇഡി ഓഫിസിൽ പ്രകടനവുമായി എത്തിയ കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി.
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെയും കൊടിക്കുന്നിൽ സുരേഷ് എംപിയെയും രാഹുലിനൊപ്പം പ്രകടനവുമായി നിരവധി പ്രവർത്തകരെയും പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. ഇഡി ഓഫിസിന് മുമ്പിൽ മാദ്ധ്യമ പ്രവർത്തകർ ഉൾപ്പടെ ഉള്ളവരെ പോലീസ് തടഞ്ഞു. ചോദ്യം മുന്നോടിയായി ഇഡി ഓഫിസിന് ചുറ്റും വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയത്.
വാഹന ഗതാഗതത്തിന് ഉൾപ്പടെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എത്ര ദിവസം വേണമെങ്കിലും അകത്തിട്ടോട്ടെയെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ജേബി മേത്തർ എംപിയെ പോലീസ് വലിച്ചിഴച്ചതായും ആരോപണം ഉണ്ട്. ഭ്രാന്ത് പിടിച്ച സർക്കാരിന്റെ പ്രതികരണമാണ് ഇതെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.
രാഹുൽഗാന്ധിയെ ചോദ്യം ചെയ്‌ത് തീരുന്നത് വരെ പുറത്ത് നേതാക്കൾ പ്രതിഷേധം തുടരും. സോണിയ ഗാന്ധി ഹാജരാകുന്ന ജൂൺ 23നും കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഇറങ്ങുമെന്നും നേതൃത്വം അറിയിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിന് നടുവിലൂടെയാണ് ഇഡിക്ക് മുൻപിൽ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഹാജരായത്.
Most Read: വിമാനത്തിനുള്ളിലെ പ്രതിഷേധം; അന്വേഷണം പ്രഖ്യാപിച്ച് ഇൻഡിഗോ