ഷാര്‍ജ: സീസണിലെ തങ്ങളുടെ ആദ്യ മൽസരത്തിൽ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 16 റണ്‍സിനു കീഴടക്കി രാജസ്‌ഥാൻ റോയല്‍സ് മുന്നേറ്റത്തിന് തുടക്കമിട്ടു. രാജസ്‌ഥാൻ റോയല്‍സ് എഴ് വിക്കറ്റ് നഷ്‌ടത്തിൽ 216 റണ്‍സെടുത്തു. ചെന്നൈ സൂപ്പര്‍ കിങ്സിന് ആറ് വിക്കറ്റ് നഷ്‌ടത്തിൽ 200 റണ്‍സും. ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം.എസ്.ധോണി രാജസ്‌ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
രാജസ്‌ഥാൻ റോയല്‍സിന് വേണ്ടി കളം നിറഞ്ഞ കേരളത്തിന്റെ പുത്രന്‍ സഞ്‍ജു സാംസണ്‍ 32 പന്തില്‍ 74 എന്ന സ്‌കോറുമായി ‘രാജ’ താരമായി. അതില്‍ ഒമ്പത് പടുകൂറ്റന്‍ സിക്‌സറുകളും. മാത്രവുമല്ല, ഒരു സ്‌റ്റമ്പിങ്ങും മൂന്ന് ക്യാച്ചുമായി വിക്കറ്റിന് പിന്നിലും മികച്ച പ്രകടനമാണ് സഞ്ജു പുറത്ത് എടുത്തത്. ഈ കളിയോടെ തന്റെ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് എത്തിക്കുകയാണ് സഞ്ജു. അധികദൂരമില്ല തന്റെ ദേശീയ ടീം പ്രവേശനത്തിന് എന്ന പ്രഖ്യാപനവും കൂടിയാണ് ഇന്ന് സഞ്ജു നടത്തിയത്.
ഐപിഎലിലെ അരങ്ങേറ്റം മനോഹമാക്കിയ മറ്റൊരു മലയാളിതാരമായ ദേവ്ദത്ത് പടിക്കലും കേരളത്തിന്റെ ദേശീയ പ്രതീക്ഷയാണ്. ബാംഗ്ലൂരിന്റെ റോയല്‍ ചലഞ്ചേഴ്‌സിനു വേണ്ടി കളിക്കുന്ന ഇടംകൈയന്‍ ബാറ്റ്‌സ് മാനായ ദേവ് ദത്ത് ആദ്യ കളിയില്‍ അടിച്ചുകൂട്ടിയത് 42 പന്തില്‍ 56 റണ്‍. എട്ട് ബൗണ്ടറികളും. അതെ, സഞ്ജുവും ദേവ്ദത്തും കേരളത്തിനെ ലോക നെറുകയിലേക്ക് നയിക്കാന്‍ സാധ്യതയുള്ള രണ്ട് പുതിയ ഉദയങ്ങളാണെന്ന് ഏകദേശം ഉറപ്പിക്കാം. കൊൽക്കത്തക്ക് വേണ്ടി കളിക്കുന്ന മറ്റൊരു മലയാളിതാരമായ സന്ദീപ് വാര്യരുടെ പ്രകടനം നാളെയാണ് വിലയിരുത്തൽ ആരംഭിക്കുന്നത്.
ഇന്നത്തെ വിജയത്തോടെ രാജസ്‌ഥാൻ റോയല്‍സ് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. രണ്ടു കളികളില്‍ നിന്ന് ഒരു ജയവും ഒരു തോല്‍വിയുമായി ചെന്നൈ സൂപ്പര്‍ കിങ്സ് പട്ടികയില്‍ മൂന്നാമത്തെ സ്ഥാനത്തുമാണ്.
Most Read: ഡെൽഹി നിയമസഭയുടെ നോട്ടീസ്; ഫേസ്ബുക്ക് ഇന്ത്യ സുപ്രീം കോടതിയിൽ