ബെംഗളുരു: കര്‍ണാടക ഹുബ്ളിയിലെ എസ്ബിഐ ശാഖയിൽ വൻ കവർച്ച. മുഖംമൂടി ധരിച്ചെത്തിയ സംഘം എസ്ബിഐ ജീവനക്കാരെ കത്തിമുനയിൽ നിർത്തി 12 ലക്ഷം രൂപയും സ്വർണവും കവര്‍ന്നു. കവര്‍ച്ച നടത്തിയ മൂന്നംഗ സംഘത്തെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി.
കറുത്ത വസ്‌ത്രവും മുഖം മൂടിയും അണിഞ്ഞാണ് കവര്‍ച്ചാ സംഘം എത്തിയത്. വൈകിട്ട് ഏഴ് മണിക്ക് അക്കൗണ്ട് ടാലി ചെയ്യുന്ന സമയത്താണ് ബ്രാഞ്ചിനകത്തേക്ക് മൂന്ന് യുവാക്കള്‍ ഓടികയറിയത്. കത്തി കാണിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തി നിര്‍ത്തിയായിരുന്നു കവര്‍ച്ച. ലോക്കറിലേക്ക് മാറ്റാന്‍ വച്ചിരുന്ന ആറ് പവന്‍ സ്വർണവും 12 ലക്ഷം രൂപയും മോഷ്‌ടിച്ച് മിനിറ്റുകള്‍ക്കകം ഇവർ രക്ഷപ്പെടുകയായിരുന്നു.
കന്നഡയാണ് സംസാരിച്ചതെന്ന് ജീവനക്കാര്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. മാരുതി കാറില്‍ മോഷ്‌ടാക്കള്‍ എന്ന് സംശയിക്കുന്നവര്‍ ബെംഗളൂരുവിലേക്ക് കടന്നതായി വിവരം ലഭിച്ചു. ഇതേത്തുടർന്ന് നടത്തിയ തിരച്ചിലില്‍ ബെംഗളൂരു-മൈസൂരു അതിര്‍ത്തിയില്‍ നിന്ന് മൂന്ന് പേരും പിടിയിലാവുകയായിരുന്നു.
ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. ഹുബ്ളി സ്വദേശികളായ രവികുമാര്‍, ഉജ്ജെയ്ന്‍, വികാസ് എന്നിവരാണ് പിടിയിലായത്. വികാസ് മെക്കാനിക്കല്‍ എൻജിനീയറിങ് ബിരുദധാരിയാണ്. സ്‌ഥിരമായി ബാങ്കില്‍ എത്തി ഇവർ ബാങ്കിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചിരുന്നു. രാവിലെ ബാങ്കിലെത്തി സ്‌ഥിതി വിലയിരുത്തിയ ശേഷമാണ് ആസൂത്രിതമായി വൈകിട്ട് എത്തി കവര്‍ച്ച നടത്തിയത്.
Most Read: പൊതുയോഗങ്ങളിൽ 1000 പേർക്ക് പങ്കെടുക്കാം; ഇളവുകളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ