ഒളവിലത്ത്: ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം. സിപിഐ (എം) ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിലും ആക്രമണം ഉണ്ടായി. മുണ്ടയോട്ടുകാവ് കാട്ടിൽ പറമ്പത്ത് കെ പി ശ്രിബിൻ (31), ഒളവിലം തൃക്കണ്ണാപുരം അമ്പലം പരിസരത്തെ കുഞ്ഞിപറമ്പത്ത് രാഹുൽ രാധാകൃഷ്‌ണൻ (20) എന്നിവരെ ഗുരുതരപരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃക്കണ്ണാപുരം ക്ഷേത്ര പരിസരത്ത് തടഞ്ഞ് നിർത്തിയാണ് ഇവരെ ആക്രമിച്ചത്. ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ബ്രാഞ്ച് സെക്രട്ടറി കയ്യാലക്കണ്ടി കെ.കെ സനീഷിന്റെ വീട്ടിൽ രാത്രിയോടെ എത്തിയ സംഘം വീടിന്റെ ജനൽ ചില്ലുകളും ചെടിച്ചട്ടികളും പാത്രങ്ങളും തകർത്തു. തുടർന്ന്, അക്രമികൾ സിപിഐ എം ഒന്തത്തുംക്കണ്ടി ബ്രാഞ്ചംഗം പറമ്പത്ത് നിഖിൽ, തൃക്കണ്ണാപുരം ബ്രാഞ്ചംഗം പി സി മുനീർ എന്നിവരുടെ വീടുകളിലും അതിക്രമിച്ചു കയറി വധഭീഷണി മുഴക്കി.
മൂരിപ്പാറ, പാത്തിക്കൽ, ഒളവിലം, നാരായണൻ പറമ്പ്, തൃക്കണ്ണാപുരം ബ്രാഞ്ച് കേന്ദ്രങ്ങളിൽ കെട്ടിയ പാർട്ടി കൊടികൾ കഴിഞ്ഞ ദിവസം വ്യാപകമായി നശിപ്പിച്ചിരുന്നു. ഒളവിലം ചെറുവയൽ മുക്കിൽ സ്ഥാപിച്ച സിപിഐ എമ്മി ന്റെയും ഡിവൈഎഫ്ഐയുടെയും കൊടികളിൽ ആർഎസ്എസ്സുകാർ കരിഓയിലും ഒഴിച്ചു. പോലീസിന്റെ ഇടപെടലുകളിൽ അനാസ്‌ഥ ഉണ്ടെന്ന് ആക്ഷേപം ഉയർന്നിരുന്നു.
സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം എ എൻ ഷംസീർ എംഎൽഎ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി ഹരീന്ദ്രൻ, എം സുരേന്ദ്രൻ, ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്‌ദുല്ല എന്നിവർ ആക്രമണമുണ്ടായ വീടുകളും പ്രദേശവും സന്ദർശിച്ചു