കൊച്ചി: മൂന്നാമത് മലയാളം സമയം മൂവി അവാർഡുകള്‍ പ്രഖ്യാപിച്ചു. ഇന്ദ്രൻസ് മികച്ച നടനായും, നിമിഷ സജയൻ മികച്ച നടിയായും, റോജിൻ തോമസ് മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. ഹോം ആണ് മികച്ച സിനിമ. ഇക്കുറിയും വായനക്കാരാണ് സമയം മലയാളത്തിന് വേണ്ടി വിധികര്‍ത്താക്കളായത്.
നീണ്ട ഒരുമാസത്തെ ഓൺലൈൻ വോട്ടിങ്ങിലൂടെയാണ് സമയം വായനക്കാര്‍ 2020 – 21 കാലഘട്ടത്തിലെ മലയാള സിനിമയിലെ മികച്ച പ്രതിഭകളെ തിരഞ്ഞെടുത്തത്. തീയേറ്റര്‍, ഒടിടി റിലീസുകളായെത്തിയ സിനിമകളെയെല്ലാം മൽസരത്തിൽ പരിഗണിച്ചിരുന്നു.
മികച്ച സിനിമയായി ഹോം
മികച്ച സിനിമയ്‌ക്കായുള്ള മൽസരത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്‌ച വെച്ചത് റോജിൻ തോമസ് സംവിധാനം ചെയ്‌ത ഹോം ആയിരുന്നു. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, അഞ്ചാം പാതിര, അയ്യപ്പനും കോശിയും, കപ്പേള, സൂഫിയും സുജാതയും, വെള്ളം, ജോജി, നായാട്ട് എന്നീ സിനിമകളെ പിന്തള്ളിയാണ് ഹോം മുന്നിലെത്തിയത്.
ഇന്ദ്രൻസ് മികച്ച നടൻ
മികച്ച നടനായ ഇന്ദ്രൻസ് (ഹോം) 68 ശതമാനം വോട്ടുകള്‍ നേടിയാണ് മുന്നിലെത്തിയത്. ജയസൂര്യയാണ് തൊട്ടുപിന്നിലുള്ളത് (വെള്ളം). ബിജു മേനോൻ, ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത്, മനോജ് കെ, പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ എന്നിവരാണ് പട്ടികയിലുണ്ടായിരുന്ന മറ്റ് നടൻമാര്‍.
നിമിഷ മികച്ച നടി
58 ശതമാനം വോട്ടുകളുമായാണ് നിമിഷ സജയൻ (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ) മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. മജ്‌ഞു വാര്യര്‍, അനഘ നാരായണൻ, അന്ന ബെൻ, സാനിയ ഇയ്യപ്പൻ, സംയുക്‌ത മേനോൻ, ഗ്രേസ് ആന്റണി, രജിഷ വിജയൻ, പ്രയാഗ മാര്‍ട്ടിൻ എന്നിവരാണ് പട്ടികയിലുണ്ടായിരുന്ന മറ്റ് നടിമാര്‍.
റോജിൻ തോമസ് മികച്ച സംവിധായകൻ
മികച്ച സംവിധായകൻ എന്ന വിഭാഗത്തിൽ മൽസരിച്ചത് മാർട്ടിൻ പ്രക്കാട്ട് (നായാട്ട്), സച്ചി (അയ്യപ്പനും കോശിയും ), സെന്ന ഹെഗ്ഡേ (തിങ്കാളാഴ്‌ച നിശ്‌ചയം), ജിയോ ബേബി (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ), പ്രജേഷ് സെൻ (വെള്ളം), ഷാനവാസ് നരണിപ്പുഴ (സൂഫിയും സുജാതയും), ദിലീഷ് പോത്തൻ (ജോജി), ലിജോ ജോസ് പെല്ലിശ്ശേരി (ചുരുളി), റോജിൻ തോമസ് (ഹോം) എന്നിവരായിരുന്നു. ഇതിൽ നിന്നാണ് വായനക്കാര്‍ റോജിൻ തോമസിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തത്.
വില്ലനായി ഷറഫുദ്ദീൻ
മികച്ച വില്ലനായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളികളുടെ പ്രിയതാരം ഷറഫുദ്ദീനാണ്. അഞ്ചാം പാതിരയിലെ വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് ഷറഫുദ്ദീനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. സിദ്ധിഖ്, ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ് ജോസ്, ധനേഷ് ആനന്ദ്, ഇര്‍ഷാദ്, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, സുമേഷ് മൂർ, ഫഹദ് ഫാസിൽ എന്നിവരാണ് മൽസര രംഗത്തുണ്ടായിരുന്നത്.
സാഗര്‍ സൂര്യ പുതുമുഖം
മികച്ച പുതുമുഖ താരമായി തിരഞ്ഞെടുക്കപ്പെട്ടത് സാഗര്‍ സൂര്യയാണ്. കുരുതിയിലെ പ്രകടനം മുൻനിര്‍ത്തിയാണിത്. ഇവാൻ അനിൽ, അച്യുതൻ, ദേവ് മോഹൻ, അനഘ നാരായണൻ, അര്‍ജുൻ അശോകൻ, ആനന്ദ് റോഷൻ, ആദ്യ പ്രസാദ്, മമിത ബൈജു എന്നിവരെ പിന്തള്ളിയാണ് സാഗർ സൂര്യ പുരസ്‌കാരം നേടിയത്.
നസ്‌ലിൻ സഹനടൻ
മികച്ച സഹനടനായി നസ്‌ലിനെ(ഹോം) വായനക്കാര്‍ തിരഞ്ഞെടുത്തു. ജോജു ജോർജ്, വിനയ് ഫോർട്ട്, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ലുക്മാൻ ലുക്കു, റോഷൻ മാത്യു, ബാലു വർഗീസ്, സുധീഷ് എന്നിവരുമായിട്ടായിരുന്നു മൽസരം.
വിൻസി സഹനടി
കനകം കാമിനി കലഹം എന്ന സിനിമയിലെ ശ്രദ്ധേയമായ പ്രകടനത്തിന് വിൻസി അലോഷ്യസാണ് മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഗൗരി നന്ദ, ഐശ്വര്യ ലക്ഷ്‌മി, ഉണ്ണിമായ, അജ്‌ഞലി നായര്‍, ശ്രിന്ദ, സയ ഡേവിഡ്, അജിഷ പ്രഭാകരൻ, നിൽജ എന്നിവരെ പിന്തള്ളിയാണ് വിൻസി മുന്നിലെത്തിയത്.
Read also: പ്രധാനമന്ത്രിയുടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്ക്; വീഡിയോ കണ്ടത് 20 കോടിയോളം ആളുകൾ