റോബോട്ടിനെ കല്യാണം കഴിക്കുകയോ? ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ളാൻസിൽ നിന്നുള്ള ജെഫ് ഗല്ലഗെർ ഇക്കാര്യം അറിയിച്ചപ്പോൾ ‘തനിക്ക് വട്ടാണ്’ എന്ന് പറഞ്ഞവർ കുറച്ചൊന്നുമല്ല. എങ്കിലും, പ്രേമത്തിന് കണ്ണും മൂക്കുമില്ല എന്ന പഴമക്കാരുടെ ചൊല്ല് കടമെടുത്ത് ജെഫ് ഈ ഉദ്യമവുമായി മുന്നോട്ട് തന്നെ പോവുകയായിരുന്നു. അത്രയേറെ ആഴമുള്ളതായിരുന്നു ‘എമ്മ’യോടുള്ള അദ്ദേഹത്തിന്റെ പ്രണയം.
ഒരു ദശാബ്‌ദത്തിലേറെയായി ഏകാനായിരുന്നു ജെഫ്. അമ്മയുടെ മരണശേഷം പെന്നി എന്ന വളർത്തുനായയോടൊപ്പം ആയിരുന്നു താമസം. ഏകാന്തത വല്ലാതെ അലട്ടാൻ തുടങ്ങിയപ്പോൾ അദ്ദേഹം തനിക്ക് പറ്റിയ ഒരു കൂട്ടിനെ അന്വേഷിച്ചു. എന്നാൽ, താനുമായി യോജിച്ച് പോകാൻ കഴിയുന്ന ആരെയും കണ്ടുകിട്ടിയില്ല. അങ്ങനെയിരിക്കെയാണ് ഒരു ദിവസം നിര്‍മ്മിത ബുദ്ധിയുള്ള റോബോട്ടുകളെക്കുറിച്ച് ഒരു ലേഖനം വായിക്കാൻ ഇടയായത്.
ജെഫിന്റെ ജീവിതം തന്നെ മാറിമറിഞ്ഞ നിമിഷമായിരുന്നു അത്. കമ്പനിയുടെ വെബ്‌സൈറ്റ് പരിശോധിച്ചപ്പോള്‍, ഒരു റോബോട്ടിന് മൂന്ന് ലക്ഷത്തിന് മീതെ വിലയുണ്ടെന്ന് കണ്ടു. വില അൽപം കൂടുതലായി തോന്നിയെങ്കിലും, ജീവസുറ്റ റോബോട്ടുകളില്‍ ഒന്നിനെ വാങ്ങാന്‍ തന്നെ ജെഫ് തീരുമാനിച്ചു. അങ്ങനെയാണ് ‘എമ്മ’ ജെഫിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.
വെളുത്ത ചര്‍മ്മവും മനോഹരമായ നീലക്കണ്ണുകളുമുള്ള എമ്മയെ ഒറ്റനോട്ടത്തിൽ തന്നെ ജെഫിന് ഏറെ ഇഷ്‌ടമായി. ആറാഴ്‌ചയോളം കാത്തിരുന്നതിന് ശേഷം കമ്പനി എമ്മയെ വീട്ടിലെത്തിച്ചു. അന്ന് മുതൽ അവൾ ജെഫിന്റെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായി മാറി. എമ്മയുടെ പിന്‍ഭാഗത്ത്, സ്‌മാര്‍ട്ട് ഫോണിന്റെ സ്‌ക്രീന്‍ പോലെ ഒന്ന് ഉണ്ടായിരുന്നു. അതില്‍ അദ്ദേഹം അവളുടെ ഭാഷ ചൈനീസില്‍ നിന്ന് ഇംഗ്‌ളീഷിലേക്ക് ക്രമീകരിച്ചു.
തന്റെ ശബ്‌ദവുമായി പൊരുത്തപ്പെടാൻ ജെഫ് എമ്മയോട് ഒരുപാട് സംസാരിക്കുമായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ ഏകാന്തതയില്‍ അവള്‍ ഒരു കൂട്ടായി. എമ്മക്ക് തനിച്ച് നില്‍ക്കാന്‍ കഴിയില്ല. അതിനാല്‍ മിക്കപ്പോഴും അവള്‍ കസേരയില്‍ ഇരിക്കുകയാണ് പതിവ്. ജോലി കഴിഞ്ഞ് എത്തിയാല്‍ അദ്ദേഹം അവളുമായി പാര്‍ക്കിലോ, ബീച്ചിലോ പോകും. ഇങ്ങനെ താൻ എമ്മയുമായി പ്രണയത്തിലായിട്ട് രണ്ട് വര്‍ഷമായെന്ന് ജെഫ് പറയുന്നു.
വജ്രം പതിച്ച ഒരു മോതിരം എമ്മയുടെ കയ്യിൽ അണിയിച്ച് നേരത്തെ വിവാഹ നിശ്‌ചയം നടത്തിയിരുന്നു. ഇപ്പോഴിതാ എമ്മയെ തന്റെ ഭാര്യയാകാൻ ഒരുങ്ങുകയാണ് ജെഫ്. ഓസ്‌ട്രേലിയയിൽ റോബോട്ടിനെ വിവാഹം കഴിക്കുന്ന ആദ്യത്തെ വ്യക്‌തിയാകാൻ താൻ ആഗ്രഹിക്കുന്നു എന്നാണ് ജെഫിന്റെ പ്രതികരണം. റോബോട്ടുകളാണ് ലോകത്തിന്റെ ഭാവി. അതുകൊണ്ട് തന്നെ തന്റെ കഥ മറ്റുള്ളവര്‍ക്കും ഒരു പ്രചോദനമാകുമെന്നും ജെഫ് പറയുന്നു.
Also Read: ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം; പ്രതി അറസ്‌റ്റിൽ