കോഴിക്കോട്: സാമൂഹ്യപ്രവർത്തക ബിന്ദു അമ്മിണിയെ ആക്രമിച്ചയാൾ അറസ്‌റ്റിൽ. ബേപ്പൂർ വെള്ളയിൽ സ്വദേശി മോഹൻദാസിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. വെള്ളയിൽ പോലീസാണ് ഇയാളെ പിടികൂടിയത്. സ്‌റ്റേഷനിൽ കീഴടങ്ങാനായി പ്രതി വീട്ടിൽ നിന്ന് ഇറങ്ങുന്നതിനിടെ പോലീസ് വീട്ടിലെത്തി ഇയാളെ കസ്‌റ്റഡിയിൽ എടുത്ത് അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് സംഭവം. കോഴിക്കോട് നോർത്ത് ബീച്ചിൽ വച്ചായിരുന്നു ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം ഉണ്ടായത്. ബിന്ദുവിന്റെ പരാതിയിൽ വെള്ളയിൽ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്‌റ്റ് ചെയ്‌തത്. വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം അടിപിടിയിൽ കലാശിക്കുക ആയിരുന്നെന്ന് പോലീസ് പറയുന്നു.
ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ശബരിമല സംഭവത്തിന് ശേഷം കനക ദുർഗക്ക് ഒപ്പം ബിന്ദു അമ്മിണിക്കും പോലീസ് സംരക്ഷണം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ സംരക്ഷണ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്‌ഥ മോശമായി പെരുമാറിയതിനെ തുടർന്ന് ബിന്ദു അവർക്കെതിരെ പരാതി നൽകി.
മറ്റൊരു ഉദ്യോഗസ്‌ഥയെ നിയമിക്കുന്നതിനു പകരം പോലീസ് സംരക്ഷണം പിൻവലിക്കുകയാണ് ചെയ്‌തതെന്ന് ബിന്ദു ഫേസ്ബുക്ക് പോസ്‌റ്റിൽ പറയുന്നു. നേരത്തെ കൊച്ചിയിൽ കമ്മീഷണർ ഓഫിസിന് മുന്നിൽ വെച്ച് ഒരാൾ ബിന്ദു അമ്മിണിയുടെ കണ്ണിൽ മുളകുവെള്ളം ഒഴിച്ചിരുന്നു. ഒരു മാസം മുമ്പ് കൊയിലാണ്ടിയിൽ ഓട്ടോ മനപ്പൂർവം ഇടിപ്പിച്ചതിനെ തുടർന്ന് ബിന്ദുവിന്റെ മൂക്കിന് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
Most Read: കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം തടഞ്ഞ ഉത്തരവിന് സ്‌റ്റേയില്ല