കോഴിക്കോട്: സാമൂഹ്യപ്രവർത്തക ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നടുറോഡില്‍ ബിന്ദു അമ്മിണിക്ക് നേരെ കയ്യേറ്റം നടത്തിയ തരത്തിലുള്ള ക്രിമിനലിസത്തെ കേരളത്തില്‍ വളരാന്‍ അനുവദിക്കില്ലെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.
ഒരു സ്‌ത്രീയോട് ഇങ്ങനെ ചെയ്‌തുകളയാം എന്നു തോന്നിയവനോട് ഒരു ദാക്ഷിണ്യവും സര്‍ക്കാര്‍ കാട്ടില്ലെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. വിശ്വാസമോ അഭിപ്രായ വ്യത്യാസമോ ഒന്നുമല്ല അക്രമത്തിനു പിന്നിൽ; പരപീഡാ വ്യഗ്രതയും ഇഷ്‌ടമില്ലാത്തതിനെ അവസാനിപ്പിക്കുമെന്ന ഫാസിസ്‌റ്റ് മനസുമാണ് എന്നും മന്ത്രി പറഞ്ഞു.
ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് സംഭവം. കോഴിക്കോട് നോർത്ത് ബീച്ചിൽ വച്ചായിരുന്നു ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം ഉണ്ടായത്. ബിന്ദുവിന്റെ പരാതിയിൽ വെള്ളയിൽ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. ഒരാള്‍ തന്നെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്‌റ്റ് ചെയ്‌തത്. വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം അടിപിടിയിൽ കലാശിക്കുക ആയിരുന്നെന്ന് പോലീസ് പറയുന്നു.
ബേപ്പൂർ സ്വദേശി മോഹൻദാസ് ആണ് ബിന്ദു അമ്മിണിയെ ഇന്നലെ ആക്രമിച്ചത് എന്ന് പോലീസ് പറഞ്ഞു. മൽസ്യ തൊഴിലാളിയായ ഇയാൾ മദ്യലഹരിയിൽ ആയിരുന്നു. സംഘർഷത്തിൽ ഇയാൾക്കും ചെറുതായി പരിക്കേറ്റിട്ടുണ്ട്. പരാതിക്കാരിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തിയ ശേഷം അറസ്‌റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് പോലീസ് അറിയിച്ചു.
ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ശബരിമല സംഭവത്തിന് ശേഷം കനക ദുർഗക്ക് ഒപ്പം ബിന്ദു അമ്മിണിക്കും പോലീസ് സംരക്ഷണം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ സംരക്ഷണ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്‌ഥ മോശമായി പെരുമാറിയതിനെ തുടർന്ന് ബിന്ദു അവർക്കെതിരെ പരാതി നൽകി.
മറ്റൊരു ഉദ്യോഗസ്‌ഥയെ നിയമിക്കുന്നതിനു പകരം പോലീസ് സംരക്ഷണം പിൻവലിക്കുകയാണ് ചെയ്‌തതെന്ന് ബിന്ദു ഫേസ്ബുക്ക് പോസ്‌റ്റിൽ പറയുന്നു. നേരത്തെ കൊച്ചിയിൽ കമ്മീഷണർ ഓഫിസിന് മുന്നിൽ വെച്ച് ഒരാൾ ബിന്ദു അമ്മിണിയുടെ കണ്ണിൽ മുളകുവെള്ളം ഒഴിച്ചിരുന്നു. ഒരു മാസം മുമ്പ് കൊയിലാണ്ടിയിൽ ഓട്ടോ മനപ്പൂർവം ഇടിപ്പിച്ചതിനെ തുടർന്ന് ബിന്ദുവിന്റെ മൂക്കിന് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
Most Read: കോവാക്‌സിൻ എടുത്ത കുട്ടികൾക്ക് വേദന സംഹാരികൾ നൽകരുത്; ഭാരത് ബയോടെക്