ബെംഗളൂരു: കോവിഡ് കേസുകളിൽ വർധന തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നെത്തുന്ന ആളുകൾക്ക് ക്വാറന്റെയ്ൻ നിർബന്ധമാക്കി കർണാടക. 7 ദിവസത്തെ ക്വാറന്റെയ്‌നാണ് കേരളത്തിൽ നിന്നെത്തുന്ന ആളുകൾക്ക് ഏർപ്പെടുത്തുന്നത്. നിലവിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും, 2 ഡോസ് വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റും ഉള്ള ആളുകൾക്ക് മാത്രമാണ് കർണാടകയിൽ പ്രവേശനം അനുവദിക്കുന്നത്.
സർക്കാർ കേന്ദ്രങ്ങളിലാണ് 7 ദിവസത്തെ ക്വാറന്റെയ്‌നിൽ കഴിയേണ്ടത്. തുടർന്ന് 8ആം ദിവസം നടത്തുന്ന പരിശോധനയിൽ നെഗറ്റീവ് ആയാൽ മാത്രമേ പുറത്തിറങ്ങാൻ സാധിക്കുകയുള്ളൂ. കേരളത്തിലെ ഉയർന്ന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിനെ തുടർന്നാണ് ഇപ്പോൾ നിയന്ത്രണങ്ങൾ കടുപ്പിച്ചത്. കൂടാതെ കേരളവുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നഡ, കൊടക് എന്നീ ജില്ലകളിലും കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ വ്യക്‌തമാക്കി.
അതേസമയം കർണാടകയിൽ കൂടുതൽ ക്‌ളാസുകളിൽ വിദ്യാർഥികൾക്ക് നേരിട്ടുള്ള അധ്യയനം ആരംഭിക്കാൻ തീരുമാനമായി. ടിപിആർ 2 ശതമാനത്തിൽ താഴെയുള്ള ജില്ലകളിലെ 6 മുതൽ 8 വരെയുള്ള ക്‌ളാസുകൾ കൂടി തുറക്കാനാണ് തീരുമാനം. കഴിഞ്ഞ ഓഗസ്‌റ്റ് 23ആം തീയതി 9 മുതൽ 12 വരെയുള്ള ക്‌ളാസുകൾ കർണാടകയിൽ തുറന്നിരുന്നു. നിലവിൽ 0.64 ശതമാനമാണ് കർണാടകയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക്. കൂടാതെ 973 കോവിഡ് കേസുകൾ മാത്രമാണ് സംസ്‌ഥാനത്ത് ഇന്ന് സ്‌ഥിരീകരിച്ചത്.
Read also: മുട്ടില്‍ മരംമുറി; ഡിഎഫ്ഒ പി രഞ്‌ജിത്ത് ഇഡിയ്‌ക്ക് മുന്നിൽ ഹാജരായി