തിരുവനന്തപുരം: വയനാട് ജില്ലയിലെ 7 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിൽ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിൻ നൽകാൻ ആരോഗ്യവകുപ്പ് ലക്ഷ്യം വച്ച എല്ലാവർക്കും ആദ്യ ഡോസ് നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. വൈത്തിരി, തരിയോട്, പൊഴുതന, പുല്‍പ്പള്ളി, എടവക, നൂല്‍പ്പുഴ എന്നീ പഞ്ചായത്തുകളും, കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയുമാണ് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്.
അതേസമയം വയനാട്, കാസര്‍ഗോഡ് ജില്ലകള്‍ 45 വയസിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് വയനാട് ജില്ലയിലെ 7 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ ആദ്യമായി ലക്ഷ്യം കൈവരിച്ചതെന്നും മന്ത്രി വ്യക്‌തമാക്കി. ആദിവാസികള്‍ ഏറെയുള്ള ഈ മേഖലയിലെ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ പരിശ്രമിച്ച ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്‌ഥര്‍, ജനപ്രതിനിധികള്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
ജില്ലാ കളക്‌ടർ, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍, ആർസിഎച്ച് ഓഫിസര്‍, പ്ളാനിംഗ് ഓഫിസര്‍ എന്നിവരാണ് ജില്ലയിലെ വാക്‌സിനേഷന് നേതൃത്വം നല്‍കിയത്. കൂടാതെ ഏറ്റവുമധികം ആദിവാസികളുള്ള പുല്‍പ്പള്ളി, നൂല്‍പ്പുഴ, വൈത്തിരി പഞ്ചായത്തുകളില്‍ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നൽകാനായത് ആരോഗ്യ മേഖലയെ സംബന്ധിച്ച് വലിയ നേട്ടമാണ്. മാര്‍ച്ച് മിഷന്‍, മോപ്പപ്പ് മേയ്, ഗോത്രരക്ഷ ജൂണ്‍ തുടങ്ങിയ മിഷനുകള്‍ ഓരോ മാസത്തിലും സംഘടിപ്പിച്ചാണ് വാക്‌സിനേഷന്‍ ആദ്യഘട്ട യജ്‌ഞം പൂർത്തിയാക്കിയത്.
ജനുവരി 16 മുതലാണ് സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ ആരംഭിച്ചത്. അന്നുമുതല്‍ വലിയ പ്രവര്‍ത്തനമാണ് വയനാട് ജില്ല നടത്തുന്നത്. ഓരോ തദ്ദേശസ്വയംഭരണ പ്രദേശങ്ങളും തയ്യാറാക്കിയ വാക്‌സിനേഷന്‍ പ്ളാന്‍ അനുസരിച്ചാണ് വാക്‌സിനേഷന്‍ പ്രക്രിയ പുരോഗമിക്കുന്നത്. എല്ലാവർക്കും വാക്‌സിന്‍ ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പോലെയാണ് ഇവിടെ വാക്‌സിനേഷന്‍ നടത്തിയത്. വാക്‌സിന്‍ എടുക്കാത്ത ആളുകളുടെ വീടുകളില്‍ പോയി സ്ളിപ്പ് നല്‍കി അവരെ സ്‌കൂളുകളില്‍ എത്തിച്ച് വാക്‌സിന്‍ നൽകുകയും ചെയ്‌തു.
എത്തിപ്പെടാൻ പോലും കഴിയാത്ത പ്രദേശങ്ങളില്‍ വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ 13 മൊബൈല്‍ ടീമുകളെയാണ് സജ്‌ജമാക്കിയത്. ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ ടീമുകള്‍ പ്രത്യേക ദൗത്യത്തിലൂടെയാണ് വാക്‌സിനേഷൻ പൂർത്തിയാക്കിയത്. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍, ട്രൈബല്‍ വകുപ്പ്, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ ഈ ദൗത്യത്തിന്റെ ഭാഗമായി. വാക്‌സിനേഷനായി വിമുഖത കാട്ടിയവര്‍ക്ക് അവബോധവും നല്‍കിയാണ് ആദ്യഘട്ട യജ്‌ഞം പൂര്‍ത്തിയാക്കിയത്. രണ്ടാം ഡോസ് എടുക്കേണ്ട സമയം ആകുമ്പോള്‍ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള പദ്ധതികളും ഇതിനോടകം ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
Read also: ആദ്യ ട്രയൽ റൺ വിജയകരം; ഐഎൻഎസ് വിക്രാന്ത് കൊച്ചി തീരത്തേക്ക് തിരിച്ചെത്തുന്നു