കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ച് നൽകിയ വയനാട് ടൗൺഷിപ്പിലെ വീടുകളിൽ ചോർച്ചയെന്ന് പരാതി. പുതുതായി ഒരു വീട്ടിൽ കൂടി ചോർച്ച ഉണ്ടായതായാണ് പരാതി. ഇതോടെ ചോർച്ച കണ്ടെത്തുന്ന മൂന്നാമത്തെ വീടാണിത്.
ചൂരൽമല സ്വദേശി നൗഫലിന്റെ വീട്ടിലെ മേൽക്കൂരയിൽ വിള്ളൽ വീണ് ചോർച്ച രൂപപ്പെട്ട വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ശേഷം തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലും മേൽക്കൂരയിൽ വിള്ളൽ കണ്ടെത്തി. ഇതിന് പിന്നാലെയാണ് ഇന്നത്തെ പരാതിയും. ആദ്യ സോണിലെ ഏഴ്, എട്ട് നമ്പർ വീടുകളിലാണ് വിള്ളൽ കണ്ടത്.
അതേസമയം, വെള്ളം ഇറങ്ങുന്നത് തടയാൻ നടപടി തുടങ്ങിയെന്ന് ഊരാളുങ്കൽ പ്രതികരിച്ചു. മേൽക്കൂര തുരന്ന് അപ്പോക്‌സി ഗ്രൗട്ട് ചെയ്‌ത് വെള്ളം ഇറങ്ങുന്നത് തടയാനാണ് ശ്രമം. ഊരാളുങ്കൽ സിഇഒ അരുൺ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം വിള്ളൽ കണ്ടെത്തിയ വീടുകളിൽ പരിശോധന നടത്തിയിരുന്നു.
മാർച്ച് ഒന്നിനാണ് ടൗൺഷിപ്പിലെ 178 വീടുകൾ സർക്കാർ ദുരന്തബാധിതർക്ക് കൈമാറിയത്. ധൃതിയിൽ പണി പൂർത്തീകരിക്കാനുള്ള സമ്മർദ്ദം ഊരാളുങ്കലിനും വലിയ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. പല പരിശോധനകളും മാറ്റിവെക്കേണ്ട സാഹചര്യം ഇതുണ്ടാക്കിയെന്നാണ് സൂചന.
അതിനിടെ, സംഭവത്തിൽ വിമർശനം ശക്‌തമാകുന്നതിനിടെ മന്ത്രി കെ. രാജൻ വിള്ളൽ കണ്ടെത്തിയ വീടുകൾ സന്ദർശിച്ചു. മേൽക്കൂരയിൽ വിള്ളൽ ഇല്ലെന്നും വെള്ളം കിനിഞ്ഞ പാടാണെന്നും മന്ത്രി പറഞ്ഞു. വിള്ളൽ കണ്ടെത്തിയ വീടിന്റെ മേൽക്കൂരയിൽ മന്ത്രി തന്നെ നേരിട്ട് ഉരച്ചുനോക്കി പരിശോധനയും നടത്തി.
Most Read| ചൂട് അതികഠിനം; കുപ്പിവെള്ളത്തിലും ജാഗ്രത വേണം, 510 സ്‌ഥാപനങ്ങൾക്ക് നോട്ടീസ്







































