കോഴിക്കോട്: തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള യാത്ര 4 മണിക്കൂറായി മാറ്റുന്ന അതിവേഗ റെയിൽപാതയുടെ സ്ഥലമെറ്റെടുപ്പിന് മുൻപ് വീണ്ടും ജില്ലയിൽ സാമൂഹികാഘാത പഠനവും ആകാശസർവേയും നടത്തിയേക്കും. ഇതിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്, വൈകാതെ തന്നെ ഏജൻസി കരാർ ഏറ്റെടുത്ത് സർവേ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
മൂടാടി മുതൽ കണ്ണൂർ ജില്ലയിലെ ചാല വരെയാണ് വീണ്ടും ആകാശസർവേ നടത്താനുള്ള തീരുമാനം എടുത്തത്. ഡ്രോൺ ഉപയോഗിച്ചായിരിക്കും സർവേ നടക്കുക. കഴിഞ്ഞ തവണ നിർദിഷ്ട റെയിൽപാതയുടെ രൂപരേഖയെ ചൊല്ലി ജില്ലയിലെ പല ഭാഗങ്ങളിലും പ്രതിഷേധം നടന്നിരുന്നു. ജനസാന്ദ്രത കൂടിയ പുറക്കാട്, നന്തി, മൂടാടി അടക്കമുള്ള മേഖലകളിൽ ജനങ്ങൾ നേരിട്ട് പ്രതിഷേധത്തിനിറങ്ങുകയും ചെയ്തു. പയ്യോളിയിലും സമാനസാഹചര്യമുണ്ടായിരുന്നു. നിലവിലെ റെയിൽപാതയിൽ നിന്നും കിലോമീറ്ററുകൾ അകന്നുമാറിയുള്ള അലൈൻമെന്റ് ജനവാസ മേഖലകളിൽ കൂടി കടന്നുപോവുന്നതാണ് എതിർപ്പിനിടയാക്കിയത്.
ഈ സാഹചര്യത്തിലാണ് പരമാവധി ജനസാന്ദ്രതയുള്ള മേഖലകളെ ഒഴിവാക്കി പുതിയ അലൈൻമെന്റ് തയ്യാറാക്കാൻ തീരുമാനമായത്. പുതിയ പഠനറിപ്പോർട്ട് ലഭിക്കുന്നതോടെ സ്ഥലമേറ്റെടുക്കുന്നതിനുള്ള ഭരണാനുമതി ലഭിക്കും. ഇതിന് ശേഷം കേരള റെയിൽ ഡവലപ്മെന്റ് കോർപ്പറേഷൻ ജില്ലാ ഭരണകൂടത്തിന് ഭൂമിയെ സംബന്ധിച്ചുള്ള വിശദവിവരങ്ങൾ കൈമാറും. ജില്ലാ ഭരണകൂടമാണ് സാമൂഹികാഘാത പഠനം നടത്തുക. ഇത് അനുകൂലമായാൽ ഭൂമി ഏറ്റെടുക്കും.
മൂടാടി മുതൽ മടപ്പള്ളി വരെയും മാഹിയിലും അലൈൻമെന്റിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്തായിരുന്നു തീരുമാനം. ഇപ്പോൾ ജില്ലയിലെ അലൈൻമെന്റ് നിലവിലെ റെയിൽപാതയ്ക്ക് സമാന്തരമായാണ് കടന്നുപോവുന്നത്.