കണ്ണൂർ : ജില്ലയിലെ കൂത്തുപറമ്പ് ടൗണിൽ അലഞ്ഞു നടക്കുന്ന തെരുവ് നായകൾ യാത്രക്കാർക്കും, പ്രദേശവാസികൾക്കും ഭീഷണിയാകുന്നു. നിരവധി പേരെയാണ് ഇവിടെ പ്രതിദിനം തെരുവ് നായകൾ ആക്രമിക്കുന്നത്. കൂത്തുപറമ്പ് ടൗണിനൊപ്പം തലശ്ശേരി, പാനൂർ മേഖലയിലും സ്‌ഥിതി വ്യത്യസ്‌തമല്ല. കഴിഞ്ഞ ദിവസം മാത്രം ഈ പ്രദേശങ്ങളിൽ നിന്നും 32പേരാണ് തെരുവ് നായയുടെ ആക്രമണത്തെ തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയത്.
കൂത്തുപറമ്പ് മേഖലയിൽ ബസ് സ്‌റ്റാന്റിലും, കടകൾക്ക് മുന്നിലും വലിയ രീതിയിലാണ് തെരുവ് നായകളുടെ കൂട്ടം കാണപ്പെടുന്നത്. അതിനാൽ തന്നെ ഇവിടങ്ങളിൽ ആളുകൾ ഭയത്തോടെയാണ് കടന്നു പോകുന്നത്. പ്രധാനമായും അതിരാവിലെയും, വൈകുന്നേരങ്ങളിലുമാണ് നായകളുടെ ശല്യം രൂക്ഷമാകുന്നത്. അതിനാൽ തന്നെ പാൽ വിൽപ്പനക്കാരും, പത്ര വിതരണക്കാരും വലിയ രീതിയിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
ബസ് സ്‌റ്റാന്റിൽ ലോക്ക്ഡൗണിനെ തുടർന്ന് ബസുകൾ വളരെ കുറവായതിനാൽ ഇവിടം നായകളുടെ വിഹാരകേന്ദ്രമായി മാറിക്കഴിഞ്ഞു. ഇവിടങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് പലപ്പോഴും നായകളുടെ ആക്രമണം നേരിടുന്നത് പതിവായിരിക്കുകയാണ്. കൂടാതെ നിലവിൽ പാഴ്‌സൽ വിതരണത്തെ തുടർന്ന് ഭക്ഷണാവശിഷ്‌ടങ്ങൾ മിക്കയിടങ്ങളിലും കൂടി കിടക്കുന്നത് വർധിച്ചതോടെ ഇവ ഭക്ഷിക്കാനായി നായകൾ കൂട്ടം കൂടി എത്താറുണ്ട്.
തെരുവ് നായ ശല്യം രൂക്ഷമായതോടെ ഇതിന് പരിഹാരം കാണണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്‌തമാകുകയാണ്. ഇതിന്റെ ഭാഗമായി പൊതു സ്‌ഥലങ്ങളിൽ ഭക്ഷണാവശിഷ്‌ടങ്ങൾ വലിച്ചെറിയുന്നത് ആളുകൾ ഒഴിവാക്കണമെന്നും, തെരുവ് നായ പ്രശ്‌നത്തിന് അടിയന്തിരമായി പരിഹാരം കാണാൻ നഗരസഭാ അധികൃതർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ വ്യക്‌തമാക്കി.
Read also : ബത്തേരി കോഴക്കേസ്; ബിജെപി ജില്ലാ പ്രസിഡണ്ടിനെ ചോദ്യം ചെയ്യുന്നു