മാനന്തവാടി: കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി കാമ്പസിലെ ജന്തുശാസ്‍ത്ര പഠന വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന് അന്തര്‍ ദേശീയ അംഗീകാരം. എല്‍ സേവിയര്‍ പ്രസിദ്ധീകരിക്കുന്ന പ്രശസ്‌തമായ ‘ഗ്ളോബല്‍ ഇക്കോളജി ആന്‍ഡ് കണ്‍സര്‍വേഷന്‍’ എന്ന അന്തര്‍ദേശീയ ശാസ്‍ത്ര ജേണലിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ഈ പഠനം ദേശാടനപ്പക്ഷികള്‍ വിരുന്നിനെത്തുന്ന ലോകത്തിലെ മുഴുവന്‍ കടല്‍ത്തീരങ്ങളിലേയും പ്രശ്‌നങ്ങളെ സ്വാധീനിക്കാവുന്ന ഒന്നാണ്.
കണ്ണൂരിന് പുറമെ മറ്റ് നാല് സര്‍വകലാശാലകളിലെ ഗവേഷകർ ചേര്‍ന്ന് പക്ഷികളുടെ എണ്ണത്തില്‍ വരുന്ന ഗണ്യമായ കുറവും അതിന്റെ ശാസ്‍ത്രീയ കാരണങ്ങളുമാണ് പഠന വിധേയമാക്കിയത്.
സൗദി അറേബ്യയിലെ കിങ് ഫഹദ് സര്‍വകലാശാലയിലെ അധ്യാപകൻ ഡോ. ആരിഫ്, ജന്തുശാസ്‍ത്ര പഠന വിഭാഗം തലവന്‍ പ്രഫ. പികെ പ്രസാദന്‍, തുനീഷ്യന്‍ സര്‍വകലാശാലയിലെ പ്രഫ അയി മന്‍ നെഫ്‌ള, യുഎഇ സര്‍വകലാശാലയിലെ പ്രഫ. സാബിര്‍ മുസാഫിര്‍, കോഴിക്കോട് സര്‍വകലാശാലയിലെ പ്രൊ. വൈസ് ചാന്‍സലര്‍ കെഎം നാസര്‍, ഗവേഷക വിദ്യാര്‍ഥിനി ടിആര്‍ ആതിര എന്നിവരാണ് ഗവേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ് എന്ന സംരക്ഷിത മേഖലയില്‍ ലോകത്തിന്റെ പലഭാഗത്തുനിന്നും വിരുന്നെത്തുന്ന ദേശാടനപ്പക്ഷികളില്‍ 15 ഇനങ്ങളിലാണ് ഇവര്‍ പഠനം നടത്തിയത്.
അന്തരീക്ഷ ഊഷ്‌മാവ്, ഈര്‍പ്പത്തിന്റെ അളവ്, വെള്ളത്തിലെ ഉപ്പിന്റെ അളവില്‍ വരുന്ന മാറ്റം, ഓരോ ഇനം പക്ഷിയും ആഹാരത്തിനായി ആശ്രയിക്കുന്ന ഇരകളുടെ ലഭ്യതയില്‍ വരുന്ന വ്യതിയാനം തുടങ്ങിയ അനേകം ഘടകങ്ങളെയാണ് 13 വര്‍ഷത്തോളം നീണ്ട പഠനത്തിന് വിധേയമാക്കിയത്.
Malabar News: ലോക്ക്ഡൗണിന്റെ മറവിൽ അനധികൃത മണ്ണ് ഖനനം; തടഞ്ഞ് റവന്യൂ അധികൃതർ