ആലപ്പുഴ: സംസ്‌ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി ജി സുധാകരൻ. ആരോഗ്യം, ടൂറിസം വകുപ്പുകൾക്ക് നേരെയാണ് സുധാകരന്റെ വിമർശനം. ആരോഗ്യ മേഖലയിൽ അശ്രദ്ധയും അവഗണനയുമാണ്. മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് ഡോക്‌ടർമാരില്ല. ആലപ്പുഴ മെഡിക്കൽ കോളേജിന്റെ വികസനം എങ്ങുമെത്തിയില്ല. ഡോക്ടേഴ്സിനെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
ആലപ്പുഴ സൗഹൃദവേദി സംഘടിപ്പിച്ച സെമിനാറിലാണ് സുധാകരന്റെ വിമർശനങ്ങൾ. ആരോഗ്യ സംരക്ഷണത്തിനായി മാനദണ്ഡങ്ങൾ പാലിക്കണം. പുതിയ പരിഷ്‌കാരങ്ങൾ വേണമെന്നും സുധാകരൻ പറഞ്ഞു. ഓണത്തിനും വിഷുവിനും സാധനം വില കുറച്ചു നൽകുന്നതല്ല ആസൂത്രണം. പുതിയ പരിഷ്‌കാരങ്ങൾ എങ്ങനെ നടപ്പിലാക്കണമെന്നാണ് ആസൂത്രണം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽ ചീഞ്ഞ കനാലുകളും തൊടുകളുമാണ് ഇപ്പോഴും കാണുന്നത്. അതിനൊന്നും പരിഹാരമാകുന്നില്ല. കനാലുകൾ ആധുനികവൽക്കരിച്ചില്ല. ജില്ലാ ടൂറിസം പ്രമോഷനിൽ അഴിമതിയുടെ അയ്യരുകളിയാണ് നടക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി. അതേസമയം, ആലപ്പുഴയിൽ ലഹരിമരുന്ന് ഉപയോഗം വർധിക്കുക ആണെന്നും സ്‌ഥാപിത താൽപര്യങ്ങൾക്ക് വേണ്ടി ചെറുപ്പക്കാരെ ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
Most Read: ‘ജോഡോ യാത്രക്ക് മികച്ച പ്രതികരണം’; ഏറ്റവും നല്ല അനുഭവമെന്ന് രാഹുൽ