പത്തിരിപ്പാല: കൊയ്‌ത്ത് കഴിഞ്ഞ് മാസങ്ങളായിട്ടും സപ്ളൈകോ നെല്ല് സംഭരിക്കുന്നില്ലെന്ന് ആക്ഷേപം. ലക്കിടിപേരൂർ കയ്‌പയിൽ പാടശേഖരത്തിലെ ഇരുപതോളം കർഷകരാണ് ദുരിതത്തിലായത്. നെല്ല് സംഭരിക്കാത്തതിനെ തുടർന്ന് ഉണക്കിയ നെല്ല് ചാക്കിലാക്കി വീടിനകത്ത് സൂക്ഷിക്കുകയാണ് പലരും. ഏജന്റിന്റെ ആളുകൾ വന്ന് നെല്ല് നോക്കിയശേഷം പല കാരണങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നതായും ചെറുകിട കർഷകർ പരാതിപ്പെട്ടു.
നെല്ല് സംഭരിക്കാൻ വൈകുന്നത് സ്വകാര്യ കച്ചവടക്കാരെ സഹായിക്കാനാണെന്ന് കർഷകർ ആരോപിച്ചു. സപ്ളൈകോ 27.48 രൂപക്കാണ് നെല്ല് സംഭരിക്കുന്നതെങ്കിലും 16 രൂപക്കാണ് സ്വകാര്യ കച്ചവടക്കാർ നെല്ല് എടുക്കുന്നത്. സംഭരണത്തിൽ കാലതാമസം വരുന്നത് മൂലം കടം വീട്ടാനായി പലരും സ്വകാര്യ ഉടമകൾക്ക് നെല്ല് നൽകുകയാണ് ചെയ്യുന്നത്. ചില കർഷകരുടെ നെല്ല് സംഭരിച്ച് കൊണ്ടുപോയി മാസങ്ങൾ കഴിഞ്ഞെങ്കിലും പിആർഎസ് ഇനിയും ലഭിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു.
കയ്‌പയിൽ പാടശേഖരത്തിലെ 20ഓളം കർഷകർ നെല്ല് ചാക്കുകളിലാക്കി കാത്തിരിപ്പിലാണ്. ഫീൽഡ് ഓഫീസർ എത്തി നെല്ല് പരിശോധന പൂർത്തിയാക്കി ഒരാഴ്‌ച കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കർഷകർ പറഞ്ഞു. മേഖലയിൽ 20 ടൺ നെല്ല് സംഭരിക്കാനുണ്ട്. അതേസമയം, നെല്ല് സംഭരണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കളക്‌ടറെ നേരിൽ കണ്ട് പരാതി നൽകാനുള്ള തയാറെടുപ്പിലാണ് കർഷകർ.
Read also: ഇടുക്കിയിൽ വയോധിക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ