മുംബൈ: മുൻ ബിജെപി വക്‌താവ് നുപൂർ ശർമയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്‌റ്റിട്ടതിന് മഹാരാഷ്‌ട്രയിലെ അമരാവതിയിൽ 54കാരനെ വെട്ടിക്കൊന്നു. രാജസ്‌ഥാനിലെ ഉദയ്‌പൂരിൽ തയ്യൽക്കാരനായ കനയ്യ ലാലിനെ രണ്ട് പേർ വെട്ടിക്കൊലപ്പെടുത്തിയതിന് ഒരാഴ്‌ച മുമ്പ്, ജൂൺ 21ന് ആണ് അമരാവതിയിൽ മെഡിക്കൽ ഷോപ് ഉടമസ്‌ഥൻ ആയ ഉമേഷ് പ്രഹ്ളാദ് റാവു കോൽഹെയെ കൊലപ്പെടുത്തിയത്.
ഉമേഷ് പ്രഹ്ളാദ് റാവു കോൽഹെയെ പ്രതികാരം ചെയ്യാനും മുന്നറിയിപ്പ് നൽകാനുമാണ് കൊലപ്പെടുത്തിയത് എന്ന് ആരോപിച്ച് പ്രാദേശിക ബിജെപി നേതാക്കൾ പോലീസിന് കത്ത് നൽകി. ബിജെപി നേതാക്കളിൽ നിന്ന് കത്ത് ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും ആറ് പേർ അറസ്‌റ്റിൽ ആയെന്നും പോലീസ് അറിയിച്ചു.
“കോൽഹെ അമരാവതി നഗരത്തിൽ ഒരു മെഡിക്കൽ സ്‌റ്റോർ നടത്തിയിരുന്നു. നൂപുർ ശർമ്മയുടെ അഭിപ്രായങ്ങൾക്കായി ചില വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഒരു പോസ്‌റ്റ് ഷെയർ ചെയ്‌തിരുന്നു. തന്റെ ഉപഭോക്‌താക്കൾ ഉൾപ്പടെ ചില മുസ്‌ലിംകളും അംഗങ്ങളായ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അദ്ദേഹം അബദ്ധത്തിൽ പോസ്‌റ്റ് പങ്കിട്ടു,”- സിറ്റി കോട്‌വാലി പോലീസ് സ്‌റ്റേഷനിലെ ഒരു ഉദ്യോഗസ്‌ഥൻ പിടിഐയോട് പറഞ്ഞു.
അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മഹാരാഷ്‌ട്ര എടിഎസ് സംഘം അമരാവതിയിൽ എത്തി. കേസിൽ എന്തെങ്കിലും ഭീകരവാദ ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് എടിഎസ് വൃത്തങ്ങൾ അറിയിച്ചു. ഉദയ്‌പൂർ പ്രതികളെപ്പോലെ അമരാവതി പ്രതികളും ഒരേ മാതൃക ഉപയോഗിച്ചിട്ടുണ്ടോ എന്നും എടിഎസ് അന്വേഷിക്കുന്നുണ്ട്.
ജൂൺ 21ന് രാത്രി 10നും 10.30നും ഇടയിൽ, കടയടച്ച് ഇരുചക്ര വാഹനത്തിൽ കോൽഹെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. മകൻ സങ്കേതും (27) ഭാര്യ വൈഷ്‌ണവിയും മറ്റൊരു വാഹനത്തിൽ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. “എല്ലാവരും മഹിളാ കോളേജ് ഗേറ്റിന് സമീപം എത്തിയപ്പോൾ, പിന്നിൽ നിന്ന് വന്ന രണ്ട് മോട്ടോർ സൈക്കിളിലെ ആളുകൾ കോൽഹെയുടെ വഴി തടഞ്ഞു. മോട്ടോർ സൈക്കിളിൽ നിന്ന് ഇറങ്ങിയ യുവാവ് കോൽഹെയുടെ കഴുത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച് സംഭവസ്‌ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കോൽഹെ ചോരയിൽ കുളിച്ച് റോഡിൽ വീണു. സങ്കേത് അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചു, അവിടെ വച്ച് അദ്ദേഹം മരിച്ചു,”- പോലീസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു.
കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. സംഭവ സ്‌ഥലത്തു നിന്ന് സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
Most Read: ആകാശത്ത് സുനാമിയോ? ആദ്യം പേടി, പിന്നെ അമ്പരപ്പ്; വൈറൽ കാഴ്‌ചകൾ ഇതാ