മലപ്പുറം: ജില്ലയിലെ മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ കഴിഞ്ഞ ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച സാന്ത്വന സദനത്തിലെ മൂന്ന് വര്‍ഷത്തേക്കുള്ള പാചകവാതക ആവശ്യം ഏറ്റെടുത്ത് എസ്‌വൈഎസ്‍ മഞ്ചേരി സർക്കിൾ.
ആലംബഹീനരും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്കും അഭയമേകാനായി എസ്‌വൈഎസ് നേതൃത്വത്തിൽ മൂന്നുകോടിയിലധികം രൂപമുടക്കി നിർമിച്ച മാനവസേവാ കേന്ദ്രമാണ് സാന്ത്വന സദനം. തെരുവിൽ അലയുന്നവരെ സംരക്ഷിക്കുക, ഡീ അഡിക്ഷൻ സെന്ററായി പ്രവർത്തിക്കുക. മാനസിക പ്രയാസങ്ങൾക്ക് കൗൺസിലിംഗ് നടത്തുക എന്നിങ്ങനെയുള്ള സാമൂഹിക സേവനങ്ങളാണ് പ്രധാനമായും സാന്ത്വന സദനം നടപ്പിലാക്കുന്നത്.
‘നിലവിൽ സാന്ത്വന സദനത്തിലുള്ള അന്തേവാസികൾക്കും ജീവനക്കാർക്കും ഭക്ഷണം പാചകംചെയ്യാൻ ആവശ്യമായ പാചകവാതകമാണ് മൂന്നുവർഷത്തേക്ക് തടസം കൂടാതെ എത്തിക്കാനുള്ള ഉത്തരവാദിത്തം എസ്‌വൈഎസ്‍ മഞ്ചേരി സർക്കിൾ ഏറ്റെടുത്തത്. തുടക്കമെന്ന നിലയിൽ രണ്ടുസിലിണ്ടർ ഗ്യാസ് ഇന്ന് സാന്ത്വന സദനത്തിലെത്തിച്ച് അധികൃതർക്ക് കൈമാറുകയാണ് ഉണ്ടായത്. സദനത്തിന്റെ നിർമാണ ജോലികള്‍ ആരംഭിക്കുന്ന സമയത്ത് 200ലധികം ചാക്ക് സിമന്റ് ആദ്യഘട്ടത്തിൽ നൽകിയും മഞ്ചേരി സർക്കിൾ മാതൃകയായിരുന്നു‘ – ഡയറക്‌ടർ കെപി ജമാല്‍ കരുളായി പറഞ്ഞു.
ചടങ്ങിൽ സാന്ത്വന സദനം ഡയറക്‌ടർ കെപി ജമാല്‍ കരുളായിയെ കൂടാതെ, എസ്‌വൈഎസ്‍ ജില്ലാ പ്രസിഡണ്ട് ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, ഉമര്‍ മുസ്‌ലിയാര്‍, മഞ്ചേരി സോണ്‍ സെക്രട്ടറി സഫ്‌വാന്‍ കൂടക്കര, സര്‍ക്കിള്‍ ഭാരവാഹികളായ ശിഹാബുദ്ധീന്‍ സഅദ് പാപ്പിനിപ്പാറ, മുസ്‌തഫ പട്ടര്‍കുളം, സ്വാദിഖ് സഖാഫി മുട്ടി്പ്പാലം, സാന്തനം സെനറ്റ് അംഗങ്ങളായ യാശിഖ് പട്ടര്‍കുളം, ഹാശീം വീമ്പൂര്‍ എന്നിവര്‍ പങ്കെടുത്തു.
Most Read: കോവിഡ് വാക്‌സിന് മുൻപ് വേദനസംഹാരി കഴിക്കരുത്; ലോകാരോഗ്യ സംഘടന