ന്യൂഡെൽഹി: പുതിയ ഐടി നിയമത്തിൽ കേന്ദ്ര സർക്കാരുമായുള്ള തർക്കം തുടരുന്നതിനിടെ ട്വിറ്ററിനെതിരെ വീണ്ടും കേസ്. കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ പ്രചരിക്കുന്നതിൽ പോക്‌സോ, ഐടി വകുപ്പ് പ്രകാരം ഡെൽഹി പോലീസ് സൈബർ സെല്ലാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ദേശീയ ശിശു അവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിസിആര്‍) നൽകിയ പരാതിയിലാണ് നടപടി.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി ചട്ടം പാലിക്കാത്തതിനെ തുടർന്ന് ആശയ വിനിമയ ഇടനിലക്കാര്‍ എന്ന നിലയില്‍ ട്വിറ്ററിന് ഇന്ത്യയില്‍ ലഭിച്ചിരുന്ന നിയമ പരിരക്ഷ നഷ്‌ടമായതിന് ശേഷം രജിസ്‌റ്റർ ചെയ്യുന്ന നാലാമത്തെ കേസ് ആണിത്. കുട്ടികൾ ഉൾപ്പെടുന്ന അശ്‌ളീല വിവരങ്ങൾ തുടർച്ചയായി ട്വിറ്ററിൽ പോസ്‌റ്റ് ചെയ്യുന്നുണ്ടെന്ന് എൻസിപിസിആർ പരാതിയിൽ പറഞ്ഞു.
നേരത്തെ, ഗാസിയാബാദിൽ മുസ്‌ലിം വയോധികൻ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സാമുദായിക സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ട്വിറ്ററിന് എതിരെ യുപി പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. കേസിൽ ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരിയുടെ അറസ്‌റ്റ് തടഞ്ഞ കര്‍ണാടക ഹൈക്കോടതി നടപടി ചോദ്യം ചെയ്‌ത് യുപി പോലീസ് ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഇന്ത്യയുടെ തെറ്റായ ഭൂപടം നൽകിയതിനും മനീഷ് മഹേശ്വരിയെ പ്രതിചേർത്ത് യുപി പോലീസ് കേസെടുത്തിട്ടുണ്ട്. ഇതേ സംഭവത്തിൽ മധ്യപ്രദേശ് പോലീസും കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു-കശ്‌മീരും ലഡാക്കും പ്രത്യേക രാജ്യങ്ങളായി അടയാളപ്പെടുത്തിയ ഭൂപടമാണ് ട്വിറ്ററിൽ കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ടത്. ട്വിറ്ററിന്റെ ‘ട്വീപ് ലൈഫ്’ വിഭാഗത്തില്‍ ദൃശ്യമാകുന്ന ഭൂപടത്തിൽ ജമ്മു കശ്‌മീരും ലഡാക്കും ഇന്ത്യക്ക് പുറത്ത് പ്രത്യേക രാജ്യങ്ങൾ ആയാണ് അടയാളപ്പെടുത്തിയത്.
Most Read: സംസ്‌ഥാനത്തെ വൈദ്യുതി നിരക്കിൽ ഇളവുകൾ; ആശ്വാസ പദ്ധതികളുമായി കെഎസ്ഇബി