അബുദാബി: ടി-20 ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കം. ആദ്യ സെമിയിൽ ഇംഗ്ളണ്ട് ന്യൂസീലൻഡിനെ നേരിടും. രാത്രി 7.30ന് അബുദാബിയിലാണ് മൽസരം. പ്രാഥമിക ഘട്ടം കഴിഞ്ഞു. ഇനി ഒപ്പത്തിനൊപ്പമുള്ള ടീമുകളുടെ പോരാട്ട നാളുകളാണ്. ഏറ്റവും മികച്ച നാല് സംഘങ്ങൾ ഫൈനൽ ബെർത്തിനായി പോരടിക്കുന്ന നിർണായക മൽസര ദിനങ്ങളാണ് വരാനിരിക്കുന്നത്.
ന്യൂസീലൻഡും ഇംഗ്ളണ്ടും ആദ്യ സെമിയിൽ ഏറ്റുമുട്ടുമ്പോൾ വീറും വാശിയും ഏറും. പരസ്‌പരം ഏറ്റുമുട്ടിയ ചരിത്രം പരിശോധിച്ചാൽ ഇംഗ്ളണ്ടിന് മുൻതൂക്കമുണ്ട്. ഇരുടീമുകളും ഇതുവരെ ടി-20 ൽ പോരടിച്ചത് 21 തവണ. 12 വട്ടം ഇംഗ്ളീഷ് സംഘം വിജയം സ്വന്തമാക്കിയപ്പോൾ 7 മൽസരങ്ങളിൽ കീവീസ് ജയിച്ചു. ഒരു മൽസരം ടൈ ആയി പിരിഞ്ഞു.
ഐസിസി റാങ്കിങ്ങിലെ ഒന്നാം സ്‌ഥാനവും ഇംഗ്ളണ്ടിന് ആത്‌മവിശ്വാസമാണ്. എന്നാൽ ടൈമൽ മിൽസും ജേസൺ റോയും പരുക്കിന്റെ പിടിയിലായത് ചെറുതല്ലാത്ത ആശങ്ക പടർത്തുന്നുണ്ട്. 240 റൺസുമായി ടൂർണമെന്റിലെ റൺ വേട്ടയിൽ ഒന്നാമതുള്ള ജോസ് ബട്ട്ലർ ആണ് ഇംഗ്ളണ്ടിന്റെ റൺ മെഷീൻ. മറുഭാഗത്ത് കെയ്ൻ വില്യംസണിന്റെ കീഴിൽ മികച്ച ഒത്തിണക്കത്തോടെ കളിക്കുന്ന കിവീസും പ്രതീക്ഷയിലാണ്.
Read Also: നേരിയ ആശ്വാസം; ഡെൽഹിയിലെ വായു മലിനീകരണ സൂചിക 372 ആയി