ന്യൂഡെൽഹി: ഡെൽഹിയിലെ വായു മലിനീകരണത്തിൽ നേരിയ പുരോഗതി. അന്തരീക്ഷ മലിനീകരണം ഗുരുതര വിഭാഗത്തിൽ നിന്ന് വളരെ മോശം വിഭാഗത്തിലെത്തി. ഇന്ന് രാവിലെ ഡെൽഹിയിലെ ആകെ വായുനിലവാര സൂചിക 372 ആണ്. കഴിഞ്ഞ ദിവസങ്ങളിൽ അത് 450ന് മുകളിൽ ആയിരുന്നു.
വായു ഗുണനിലവാര സൂചിക 301 മുതൽ 400 വരെയായാൽ വളരെ മോശം സ്‌ഥിതിയെന്നും, 401 മുതൽ 500 വരെ ഗുരുതരാവസ്‌ഥയെന്നും ആണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്ക്. ദീപാവലിയുടെ പിറ്റേന്ന് ഡെൽഹിയും പ്രാന്തപ്രദേശങ്ങളും കടുത്ത മൂടൽമഞ്ഞ് പോലുള്ള പുക കൊണ്ട് മൂടിയ നിലയിലായിരുന്നു. സംസ്‌ഥാന സർക്കാർ പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ട് പോലും അർധരാത്രി വരെ ആളുകൾ പടക്കം പൊട്ടിക്കുന്നത് തുടർന്നതാണ് ഗുരുതര മലിനീകരണത്തിന് കാരണമായത്.
മലിനീകരണത്തിന്റെ അളവിൽ നേരിയ മാറ്റം വന്നെങ്കിലും വലിയ ആശ്വാസത്തിന് സമയമായിട്ടില്ല. നഗരത്തിലെ ചിലയിടങ്ങളില്‍ വായുനിലവാര സൂചിക അഞ്ഞൂറിന് മുകളില്‍ തുടരുകയാണ്. മലിനീകരണത്തെ തുടര്‍ന്ന് യമുന നദിയില്‍ പൊങ്ങിയ വിഷപ്പതയിലും ഇതുവരെ മാറ്റം വന്നിട്ടില്ല.
അതേസമയം, മലിനീകരണ വിഷയം ചര്‍ച്ച ചെയ്യാന്‍ ഡെൽഹി സര്‍ക്കാര്‍ വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. മലിനീകരണം തടയുന്നതിനുള്ള അടിയന്തര നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ യോഗം വിളിക്കണമെന്ന് ഡെൽഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
Most Read: താലിബാൻ ഭരണം; അഫ്‌ഗാനിൽ ഭക്ഷ്യക്ഷാമം രൂക്ഷമായി