നീലേശ്വരം: മാട്ടുമ്മൽ-കടിഞ്ഞിമൂല നടപ്പാലം അറ്റകുറ്റപ്പണി നടത്തി ഉടൻ സഞ്ചാര യോഗ്യമാക്കുമെന്ന് നഗരസഭ അറിയിച്ചു. ഉൽഘാടനം കഴിഞ്ഞ് രണ്ടു വർഷത്തിനകം പാലം അപകടാവസ്‌ഥയിൽ ആയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് നഗരസഭയുടെ ഇടപെടൽ.
നടപ്പാലത്തിന്റെ നിർമാണത്തിലെ അപാകതയും പരിശോധിക്കുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ ടിവി ശാന്ത അറിയിച്ചു. നഗരസഭാ മരാമത്ത് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. തുടർന്ന്, ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ പിപി മുഹമ്മദ് റാഫി, കൗൺസിലർമാരായ എം കെ വിനയചന്ദ്രൻ, ഷംസുദ്ധീൻ അരിഞ്ചിറ എന്നിവരും മരാമത്ത് ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
രണ്ട് വർഷം മുൻപാണ് 13,12,500 കോടി രൂപാ ചിലവിൽ നടപ്പാലം നിർമിച്ചത്. 2019 ഓഗസ്‌റ്റിലാണ് നടപ്പാലത്തിന്റെ ഉൽഘാടനം നടന്നത്. ജനകീയ കൂട്ടായ്‌മയിൽ നിർമിച്ച പാലമായിരുന്നു നാട്ടുകാർ ഇതുവരെ ഉപയോഗിച്ചിരുന്നത്. കാലപ്പഴക്കത്താൽ നടപ്പലകയും കൈവരികളും തകർന്ന് അപകട നിലയിലായി. ഇതിന് ശ്വാശ്വത പരിഹാരം എന്ന നിലക്കാണ് പുതിയ പാലം പണിതത്. എന്നാൽ ഇപ്പോൾ പാലത്തിന് മുകളിൽ നടക്കാനായി സ്‌ഥാപിച്ച പ്ളൈവുഡ് മഴയിൽ ദ്രവിച്ച് സഞ്ചരിക്കാൻ പറ്റാത്ത അവസ്‌ഥയിലായി. പ്ളൈവുഡിന് മുകളിലായി സ്‌ഥാപിച്ചിരുന്ന അലൂമിനിയം ഷീറ്റും മാസങ്ങൾക്ക് മുന്നേ ഇളകിപ്പോയിരുന്നു.
പാലത്തിലൂടെ ജീവൻ പണയം വെച്ചാണ് ആളുകൾ ഇപ്പോൾ നടന്നു പോകുന്നത്. പാലം പൂർണമായി തകർന്നാൽ, ഇരു പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് യാത്രാമാർഗം ഇല്ലാതാകുമെന്ന് നാട്ടുകാർ പറഞ്ഞു. അധികൃതർ ഇടപെട്ട് പാലത്തിന്റെ അപകടാവസ്‌ഥ ഇല്ലാതാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Also: അവയവദാനം; കാലതാമസം ഒഴിവാക്കാന്‍ നടപടിയുമായി ആരോഗ്യ വകുപ്പ്