തിരുവനന്തപുരം: സംസ്‌ഥാനത്ത് ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ കയ്യേറിയ ഭൂമി തിരിച്ചു പിടിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഇതിനായി സംസ്‌ഥാനത്തെ സിവില്‍ കോടതികളില്‍ ഉടന്‍ കേസ് ഫയല്‍ ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്‌തമാക്കി. എല്ലാ കേസുകളും അതാത് ജില്ലാ കളക്‌ടര്‍മാരുടെ നിരീക്ഷണത്തിലാവും. ആകെ 49 കേസുകളാണ് ഫയല്‍ ചെയ്യുക.
നടപടി വേഗത്തിലാക്കാന്‍ ജില്ലാ നിയമ ഓഫിസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. പലരും തെറ്റായ വിവരങ്ങളാണ് കോടതിയില്‍ നല്‍കിയിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന റവന്യൂ സെക്രട്ടേറിയറ്റ് യോഗം നിയമ ഉദ്യോഗസ്‌ഥരെ ഉള്‍പ്പെടുത്തിയുള്ള പ്രയത്‌നം ഇതില്‍ നടത്തണമെന്ന് തീരുമാനിച്ചു. 2019ല്‍ തന്നെ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയതാണ്. അധിക കാലവര്‍ഷ കെടുതിയും തിരഞ്ഞെടുപ്പും കാരണം നടപ്പാക്കാന്‍ താമസം വന്നുവെന്നാണ് വിശദീകരണം.
അതേസമയം, പട്ടയഭൂമിയിലെ മരംമുറിക്കല്‍ സംബന്ധിച്ച നിയമ നിര്‍മാണം ഉടനുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. നിയമ നിര്‍മാണം സമഗ്ര പരിശോധനക്ക് ശേഷം മാത്രമാണ്. സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണ്. നിയമനിര്‍മാണം അനിശ്‌ചിതമായി നീളില്ലെന്നും മന്ത്രി പറഞ്ഞു.
കൂടിയാലോചനകള്‍ നടത്തും. രണ്ട് മൂന്ന് വകുപ്പുകള്‍ കൂടിച്ചേര്‍ന്ന വിഷയം ആയതുകൊണ്ട് കൂട്ടായ തീരുമാനം എടുത്ത് നിയമ വകുപ്പിന്റെ പരിരക്ഷയോടെ മാത്രമേ നടപ്പിലാക്കാന്‍ കഴിയൂവെന്നും മന്ത്രി വ്യക്‌തമാക്കി.
Read Also: സുഹൃത്തിന്റെ ബലാൽസംഗ പരാതി തുറന്ന് പറഞ്ഞു; മയൂഖ ജോണിക്കെതിരെ കേസ്