തൃശൂർ: കായികതാരം മയൂഖ ജോണിക്കെതിരെ കേസ്. സുഹൃത്തിന് നേരിടേണ്ടി വന്ന ബലാൽസംഗത്തെ കുറിച്ച് തുറന്ന് പറഞ്ഞതിനാണ് അപകീർത്തിക്കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂർ പോലീസാണ് കേസെടുത്തത്. അപകീർത്തികരമായ ആരോപണം ഉന്നയിച്ചു എന്നാരോപിച്ചാണ് കേസ്.
മയൂഖ ജോണി, മുരിയാട് എമ്പറർ ഇമ്മാനുവൽ ചർച്ചിന്റെ പരമാധികാരി നിഷാ സെബാസ്‌റ്റ്യൻ, ഇവിടുത്തെ ട്രസ്‌റ്റികൾ എന്നിവരുൾപ്പെടെ 10 ആളുകളുടെ പേരിലാണ് കേസ്. ക്രിമിനൽ ഗൂഢാലോചന നടത്തി വ്യാജരേഖ ചമച്ച് സ്‌ഥാപനത്തിന്റെ മുൻ ട്രസ്‌റ്റി സിസി ജോൺസനെതിരേ ബലാൽസംഗത്തിന് കേസ് കൊടുക്കുകയും, ബലാൽസംഗ ആരോപണമുന്നയിച്ച് പത്രസമ്മേളനം നടത്തുകയും ചെയ്‌തുവെന്ന പരാതിയിലാണ് കേസെടുത്തത്.
അതേസമയം, മയൂഖയുടെയും കൂടെയുള്ള മറ്റുള്ളവരുടെയും പരാതികളിൽ എതിർ സംഘത്തിന് എതിരെ രണ്ട് കേസുകൾ രജിസ്‌റ്റർ ചെയ്‌തിരുന്നു. ഈ കേസുകളുടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.
2016ലാണ് കേസിന് ആസ്‌പദമായ സംഭവം. ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോണ്‍സണ്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി നഗ്‌നചിത്രങ്ങള്‍ എടുക്കുകയും ചെയ്‌തെന്നാണ് പരാതി. അന്ന് അവിവാഹിതയായതിനാല്‍ പോലീസില്‍ പരാതി നല്‍കിയില്ല. 2018ല്‍ പെണ്‍കുട്ടി വിവാഹിതയായ ശേഷവും പ്രതി ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്‌തു.
തുടര്‍ന്ന് ഭര്‍ത്താവിന്റെ നിര്‍ദ്ദേശ പ്രകാരം 2021 മാര്‍ച്ചിലാണ് പരാതി നല്‍കിയത്. ചാലക്കുടി മജിസ്ട്രേറ്റ് ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രതിയുടെ അറസ്‌റ്റ് ഇതുവരെ ഉണ്ടായിട്ടില്ല. പ്രതിക്ക് വേണ്ടി മന്ത്രിതലത്തില്‍ വരെ ഇടപെടലുണ്ടായെന്നും, കേസെടുക്കാതിരിക്കാൻ വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന എംസി ജോസഫൈൻ തന്നെ ഇടപെട്ടുവെന്നും മയൂഖ ആരോപിച്ചിരുന്നു. ഇതിന് ശേഷമാണ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്.
Read Also: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്