തൃശൂർ: സുഹൃത്തിനെ ബലാൽസംഗം ചെയ്‌തെന്ന ഒളിമ്പ്യൻ മയൂഖ ജോണിയുടെ പരാതിയിൽ ഇരയായ യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘമാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തുക.
സുഹൃത്തിന്റെ പീഡന കേസ് പോലീസും മുൻ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനും ചേർന്ന് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി മയൂഖ ജോണി നേരത്തെ രംഗത്തെത്തിയിരുന്നു. ഈ പശ്‌ചാത്തലത്തിലാണ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. തൃശൂർ റൂറൽ എസ്‌പി പൂങ്കുഴലിയുടെ ഭാഗത്ത് നിന്ന് ആവശ്യമായ പിന്തുണ കേസിന് ലഭിച്ചില്ലെന്നും മയൂഖ ആരോപിച്ചിരുന്നു.
അതേസമയം, ബലാൽസംഗ കേസും മയൂഖയുടെ ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്നും എംപറർ ഇമ്മാനുവൽ എന്ന പ്രസ്‌ഥാനത്തിൽ നിന്ന് പുറത്തുവന്നതാണ് ഇത്തരം ആരോപണങ്ങൾക്ക് കാരണമെന്നും പ്രസ്‌ഥാനത്തിൽ നിന്ന് പുറത്തുവന്നവർ വേട്ടയാടപ്പെടുകയാണെന്നും ചൂണ്ടിക്കാണിച്ച് ആരോപണ വിധേയനായ ചുങ്കത്ത് ജോൺസന്റെ സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു.
എന്നാൽ ഈ ആരോപണങ്ങൾ മയൂഖ ജോണി തള്ളി. സഭാതർക്കത്തിന്റെ പേരിൽ ഒരു പെണ്ണും പീഡന പരാതി ഉന്നയിക്കില്ല എന്നാണ് ആരോപണത്തിന് മയൂഖ മറുപടി പറഞ്ഞത്. പ്രതിയുടെ രാഷ്‌ട്രീയ-സാമ്പത്തിക സ്വാധീനത്തിന്റെ തെളിവാണ് സുഹൃത്തുക്കളുടെ വാർത്താസമ്മേളനം. തനിക്ക് എതിരെ തെളിവായി പറയുന്ന വിഡിയോകളെ സംബന്ധിച്ച് അറിയില്ലെന്നും മയൂഖ പറഞ്ഞു.
Read also: സ്വർണക്കടത്ത് കേസ്; സി സജേഷിനെ കസ്‌റ്റംസ് ഇന്ന് ചോദ്യം ചെയ്യും