കോഴിക്കോട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഡിവൈഎഫ്ഐ നേതാവ് സി സജേഷിനെ കസ്‌റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസം സജേഷിന് നോട്ടീസ് നൽകിയിരുന്നു. കേസിലെ മുഖ്യപ്രതിയായ അർജുൻ ആയങ്കിയുടെ ബിനാമിയാണ് സജേഷ് എന്നാണ് കസ്‌റ്റംസ് കോടതിയിൽ അറിയിച്ചത്.
സ്വർണം തട്ടിയെടുക്കാൻ പോയപ്പോൾ അർജുൻ ഉപയോഗിച്ചത് സജേഷിന്റെ കാറാണ് എന്നാണ് കണ്ടെത്തൽ. കേസിൽ പിടിയിലായ അർജുൻ ആയങ്കിയെയും മുഹമ്മദ് ഷഫീഖിനെയും കസ്‌റ്റംസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇരുവരെയും ഒരുമിച്ച് ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്.
അതേസമയം, സ്വർണ കവർച്ചാ ആസൂത്രണ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ, ശിഹാബ് ഒഴികെ ഇതുവരെ അറസ്‌റ്റ് ചെയ്യപ്പെട്ട പത്തിൽ 9 പേരും ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. മഞ്ചേരി ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക.
പ്രതികളായ മുബഷീർ, ഷുഹൈൽ, സലിം, മുഹമ്മദ് മുസ്‌തഫ, ഫൈസൽ, ഫയാസ്, ഹിജാസ് എന്നിവരാണ് ജാമ്യത്തിനായി സിജെഎം കോടതിയിൽ അപേക്ഷ നൽകിയത്. ഹസൻ, സുഹൈൽ എന്നിവർ ജില്ലാ കോടതിയെയാണ് സമീപിച്ചിരിക്കുന്നത്. നിരപരാധികളാണെന്നും പോലീസ് കെട്ടിച്ചമച്ച കേസിൽ തങ്ങളെ മനപൂർവം കുടുക്കുകയായിരുന്നു എന്നുമാണ് പ്രതികളുടെ വാദം.
Read also: സാന്ത്വന സദനത്തിലെ മൂന്ന് വര്‍ഷത്തേക്കുള്ള പാചകവാതക ആവശ്യമേറ്റെടുത്ത് എസ്‌വൈഎസ്‍