ന്യൂഡെൽഹി: ഇടുക്കി കട്ടപ്പന ഉപ്പുതറയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ കേസിലെ പ്രതിയായ വനംവകുപ്പ് ഉദ്യോഗസ്‌ഥന്റെ അറസ്‌റ്റ് തടഞ്ഞു സുപ്രീം കോടതി. കേസിലെ 11ആം പ്രതിയും ഇടുക്കി വൈൽഡ് ലൈഫ് വാർഡനുമായ ബി രാഹുൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി നിർദ്ദേശം. രാഹുൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി സംസ്‌ഥാന സർക്കാരിന് നോട്ടീസയച്ചു.
ജസ്‌റ്റിസ് സഞ്‌ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കള്ളക്കേസിൽ ആദിവാസി യുവാവ് സരുണിനെ ഉൾപ്പെടുത്തിയെന്ന പരാതിയിൽ തനിക്ക് നേരിട്ട് പങ്കില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്‌ഥൻ രാഹുലിന്റെ വാദം. ഇടുക്കി കണ്ണംപടി മുല്ല ആദിവാസി കോളനിയിലെ പുത്തൻപുരയ്‌ക്കൽ സരുൺ സജിക്കെതിരെ വനംവകുപ്പ് ഉദ്യോഗസ്‌ഥർ കള്ളക്കേസ് ചുമത്തിയെന്നാണ് പരാതി. 2022 സെപ്‌തംബർ 20ന് കിഴുകാനം സെക്ഷൻ ഫോറസ്‌റ്റ് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു ഇത്.
ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തികൊണ്ടുവന്ന് വിൽപ്പന നടത്തി എന്നാരോപിച്ചായിരുന്നു അറസ്‌റ്റ്. പത്ത് ദിവസത്തെ റിമാൻഡ് കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ് കള്ളക്കേസിൽ കുടുക്കിയ വിവരം യുവാവ് നാട്ടുകാരോട് പറഞ്ഞത്. തുടർന്ന് നടത്തിയ സമരങ്ങളുടെ ഭാഗമായി ഉദ്യോഗസ്‌ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പിന്നാലെയാണ് സരുണിന് എതിരേ ചുമത്തിയത് കള്ളക്കേസാണെന്ന് കണ്ടെത്തിയത്.
തുടർന്ന് സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ അടക്കം ഏഴ് ഉദ്യോഗസ്‌ഥരെ സർവീസിൽ നിന്ന് സസ്‌പെൻഡും ചെയ്‌തിരുന്നു. കള്ളക്കേസെടുത്ത നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ടു സരുൺ സജി നൽകിയ പരാതിയിൽ 13 വനംവകുപ്പ് ഉദ്യോഗസ്‌ഥരെ പ്രതി ചേർത്ത് പോലീസ് കേസെടുക്കുകയും ചെയ്‌തു.
Most Read| 5 സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഛത്തീസ്‌ഗഡിൽ രണ്ടുഘട്ടം