ന്യൂഡെൽഹി: അഞ്ചു സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ഇലക്ഷൻ കമ്മീഷൻ. മധ്യപ്രദേശ്, രാജസ്‌ഥാൻ, ഛത്തീസ്‌ഗഡ്, തെലങ്കാന, മിസോറാം സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിച്ചത്. ഛത്തീസ്‌ഗഡിൽ രണ്ടു ഘട്ടമായും മറ്റിടങ്ങളിൽ ഒറ്റ ഘട്ടമായിട്ടുമാണ് തിരഞ്ഞെടുപ്പ് നടക്കുക.
മിസോറാമിൽ നവംബർ ഏഴിനാണ് വോട്ടെടുപ്പ്. ഛത്തീസ്‌ഗഡിൽ ആദ്യഘട്ടം നവംബർ ഏഴിനും രണ്ടാംഘട്ടം നവംബർ 17നും നടക്കും. ഛത്തീസ്‌ഗഡിലെ രണ്ടാംഘട്ടത്തിനൊപ്പമാകും മധ്യപ്രദേശിലെ വോട്ടെടുപ്പ്. രാജസ്‌ഥാനിൽ ഒറ്റഘട്ടമായി നവംബർ 23ന് തിരഞ്ഞെടുപ്പ് നടക്കും. ഏറ്റവുമൊടുവിൽ വോട്ടെടുപ്പ് നടക്കുന്ന തെലങ്കാനയിൽ നവംബർ 30നാണ് വോട്ടെടുപ്പ്. എല്ലായിടത്തും ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.
ന്യൂഡെൽഹി ആകാശവാണിയുടെ രംഗ് ഭവൻ ഓഡിറ്റോറിയത്തിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് തീയതികൾ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചു സംസ്‌ഥാനങ്ങളിൽ രാജസ്‌ഥാൻ, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ നിലവിൽ കോൺഗ്രസാണ് അധികാരത്തിലുള്ളത്.
മധ്യപ്രദേശിൽ ബിജെപിയും തെലങ്കാനയിൽ കെ ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്‌ട്രസമിതിയുമാണ് അധികാരത്തിലുള്ളത്. മിസോറാമിൽ ബിജെപിയുടെ സഖ്യകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്) സർക്കാരാണ് നിലവിൽ ഭരിക്കുന്നത്. മിസോറാമിലെ നിയമസഭയുടെ കാലാവധി ഈ വർഷം ഡിസംബർ 17ന് അവസാനിക്കും.
തെലങ്കാന, രാജസ്‌ഥാൻ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ അടുത്ത വർഷം ജനുവരിയോടെയും അവസാനിക്കും. മിസോറാമിൽ 40, തെലങ്കാനയിൽ 119, രാജസ്‌ഥാനിൽ 200, മധ്യപ്രദേശിൽ 230, ഛത്തീസ്‌ഗഡിൽ 90 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മിസോറാമിൽ 8.52 വോട്ടർമാരാണുള്ളത്. ഛത്തീസ്‌ഗഡിൽ 2.03 കോടി, മധ്യപ്രദേശിൽ 5.6 കോടി, രാജസ്‌ഥാനിൽ 5.25 കോടി, തെലങ്കാനയിൽ 3.17 കോടി വോട്ടർമാരാണ് വിധിയെഴുതുക.
നിയമസഭാ തിരഞ്ഞെടുപ്പിനെ ഗൗരവത്തോടെയാണ് ബിജെപിയും കോൺഗ്രസും അടക്കമുള്ള രാഷ്‌ട്രീയ പാർട്ടികൾ നോക്കികാണുന്നത്. ബിജെപി-കോൺഗ്രസ് നേർക്കുനേർ പോരാട്ടം കൂടിയാണ് നടക്കാനിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കെ, ഭരണ- പ്രതിപക്ഷങ്ങൾക്ക് നിർണായകമായ ജനവിധിക്കാണ് അരങ്ങൊരുങ്ങുന്നത്.
Most Read| സംഘർഷത്തിന് അയവില്ല; ഇസ്രയേലിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ നടപടികൾക്ക് തുടക്കം