കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റത്തിൽ സംസ്‌ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഉന്നതർക്ക് വേണ്ടിയാണോ മൂന്നാറിലെ വലിയ കയ്യേറ്റങ്ങൾ സർക്കാർ ഒഴിപ്പിക്കാത്തതെന്ന് ഹൈക്കോടതി ചോദിച്ചു. ഇതിനെതിരെ കൃത്യമായ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നാളെ ഉച്ചക്ക് ഓൺലൈനിൽ ഹാജരാകണമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി. മൂന്നാറിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് കോടതിയുടെ ഉത്തരവുകൾ ഒന്നും സർക്കാർ നടപ്പാക്കുന്നില്ലായെന്ന രൂക്ഷ വിമർശനവും കോടതി ഉന്നയിച്ചു. 14 വർഷമായി ഉത്തരവുകൾ നടപ്പാക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ഉത്തരവുകൾ നടപ്പിലാക്കാൻ റവന്യൂ പിൻസിപ്പൽ സെക്രട്ടറിക്ക് ഉദാസീനതയാണെന്നുമാണ് ഹൈക്കോടതിയുടെ വിമർശനം. സർക്കാർ നടപടി ചെറിയ കയ്യേറ്റങ്ങളിൽ മാത്രമായി ഒതുങ്ങുന്നുവെന്നും വലിയ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ താൽപര്യം കാണിക്കുന്നില്ലായെന്നും കോടതി വിമർശിച്ചു. ഉന്നതർക്ക് വേണ്ടിയാണോ ഇതെന്നും ഡിവിഷൻ ബെഞ്ച് ചോദ്യമുയർത്തി.
വിഷയത്തിൽ ഹൈക്കോടതിയെ സഹായിക്കാൻ മോണിറ്ററിങ് സമിതിയെ കോടതി നിയോഗിച്ചു. എന്നാൽ, കോടതിയുടെ നിർദ്ദേശങ്ങൾ ഒന്നും പാലിക്കപ്പെടുന്നില്ലെന്നും മോണിറ്ററിങ് സമിതി ഹൈക്കോടതിയെ സഹായിക്കുന്നില്ലായെന്നും കോടതി ചൂണ്ടിക്കാണിച്ചു. സിബിഐ അന്വേഷണം നടത്താതിരിക്കാൻ മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ട് വിശദീകരിക്കണമെന്നും കോടതി പറഞ്ഞു.
നാളെ ഉച്ചക്ക് 1.45ന് ഓൺലൈനിൽ ഹാജരായി വിശദീകരണം നൽകണമെന്നും ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ ഉണ്ട്. മൂന്നാറിലെ കയ്യേറ്റങ്ങൾ സംബന്ധിച്ച ഹരജികൾ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് നാളെ ഉച്ചക്ക് വീണ്ടും പരിഗണിക്കും.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്