കൊച്ചി: കുപ്പി വെള്ളത്തിന്റെ വില നിയന്ത്രണം റദ്ദാക്കിയതിനെ ചോദ്യം ചെയ്‌ത് സംസ്‌ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. കുപ്പിവെള്ളത്തിന് വില ലിറ്ററിന് 13 രൂപ ആക്കിയത് റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു സർക്കാർ അപ്പീൽ നൽകിയത്. എന്നാൽ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. എതിർ വാദങ്ങളുമായി സർക്കാരിന് സിംഗിൾ ബെഞ്ചിനെ തന്നെ സമീപിക്കാമെന്ന് ഡിവിഷൻ ബെഞ്ച് നിര്‍ദ്ദേശിച്ചു.
കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ സർക്കാർ ഉത്തരവ് ഡിസംബർ 15നാണ് സിംഗിൾ ബെഞ്ച് സ്‌റ്റേ ചെയ്‌തത്. 2020 മാർച്ചിലാണ് സംസ്‌ഥാനത്ത് കുപ്പി വെള്ളത്തിന് പരമാവധി വില ലിറ്ററിന് 13 രൂപയായി നിശ്‌ചയിച്ച് സർക്കാർ ഉത്തരവിറക്കിയത്. അതിൽ കൂടുതൽ വില ഈടാക്കുന്ന കമ്പനികൾക്കെതിരെ നിയമ നടപടികൾ എടുക്കാനായിരുന്നു തീരുമാനം.
കുപ്പിവെള്ള കമ്പനികൾ പരമാവധി വില 13 രൂപയാണെന്ന് പാക്കേജിൽ മുദ്രണം ചെയ്യേണ്ടതാണെന്നും സർക്കാർ ഉത്തരവിട്ടിരുന്നു. അവശ്യവസ്‌തു നിയന്ത്രണ നിയമ പ്രകാരം 2019 ജൂലൈ 19ന് കുപ്പിവെള്ളം അവശ്യ വസ്‌തുവാക്കി കൊണ്ടുള്ള വിജ്‌ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചായിരുന്നു വില നിയന്ത്രണം.
എന്നാൽ, ഭക്ഷ്യസാമഗ്രികൾ കേന്ദ്ര അവശ്യസാധന നിയമത്തിന്റെ പരിധിയിലാണ് വരുന്നതെന്നും വില തീരുമാനിക്കാൻ സംസ്‌ഥാനത്തിന് അധികാരം ഇല്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. ഇതാണ് കോടതി അംഗീകരിച്ചത്.
Most Read: ശങ്കരാചാര്യരുടെ പ്രതിമ പണിയാൻ മധ്യപ്രദേശ്, ചെലവ് 2000 കോടി