കാസർഗോഡ്: മടക്കര തുറമുഖത്തെ കൃത്രിമ ദ്വീപിൽ മിയാവാക്കി പദ്ധതി വരുന്നു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതി വഴി പുഴയുടെയും കടലിന്റെയും ഇടയിൽ മടക്കര തുറമുഖത്ത് നിർമിച്ച കൃത്രിമ ദ്വീപിൽ ഒട്ടെറെ പദ്ധതികളാണ് വരുന്നത്. ടൂറിസം സാധ്യതയുള്ള ദ്വീപിൽ പ്രാദേശിക ആവാസ വ്യവസ്‌ഥയിൽ വളരുന്ന വലുതും ചെറുതുമായ മരങ്ങളുടെ വൈവിധ്യമേറിയ ശേഖരം സൃഷ്‌ടിക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
വളരെ കുറഞ്ഞ കാലയളവ് കൊണ്ട് വളരെ ചെറിയ ഭൂമിയെ ഹരിതവനമാക്കി മാറ്റുന്ന രീതി കണ്ടുപിടിച്ചത് ജപ്പാനിലെ യൊക്കോഹാമ സർവകലാശാലയിലെ സസ്യ ശാസ്‌ത്രജ്‌ഞനായ അക്കീറ മിയാവാക്കിയാണ്. മിയാവാക്കി വനവൽക്കരണം എന്ന പേരിലാണിത് അറിയപ്പെടുന്നത്. കേരളത്തിലാദ്യമായി ഇപ്പോൾ ഏല്ലാ ജില്ലകളിലും പദ്ധതി നടപ്പിലാക്കി വരികയാണ്.
ഒരു ചതുരശ്ര മീറ്ററിൽ 110 കിലോ ജൈവവളങ്ങൾ ചേർത്ത് 4 മരത്തെകൾ നടുകയും സൂര്യപ്രകാശം കിട്ടാൻ വേണ്ടി തൈകൾ മൽസരിച്ച് വളരുകയും ചെയ്യുന്നു. 10 വർഷം കൊണ്ട് 30 വർഷത്തെയും 30 വർഷം കൊണ്ട് 100 വർഷത്തെയും വളർച്ചയെത്തി ഇത് നിബിഡ വനമായി മാറും. ഇതാണ് മിയാവാക്കി വനത്തിന്റെ പ്രത്യേകത.
അത്തി, പേരോൽ, മുള്ളുമുരുക്, കാഞ്ഞിരം, മഞ്ചാടി, കുന്നിമണി, നെല്ലി, നിർമാതളം, അരയാൽ,പൂവരശ്, മാവ്, പ്ളാവ്, കണിക്കൊന്ന, രാമച്ചം, പതിമുഖം, ചാമ്പ, കരിങ്ങാലി, കൊക്കോ, ഏഴിലം പാല, ഇലഞ്ഞി, ഇലവ്, പ്ളാശ് തുടങ്ങിയ മരങ്ങളാണ് ഇവിടെ തുടങ്ങിയത്. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ബിജുരാഘവൻ, ഡിടിപിസി മാനേജർ പി.സുനിൽ കുമാർ, സൈറ്റ് സൂപ്പർവൈസർ കെ.ബി ഗണേഷ് കോഡിനേറ്റർ ഷാഹിന എന്നിവർ കൃത്രിമ ദ്വീപിലെത്തി പരിശോധന നടത്തി.
Read Also: സ്‌കൂളുകളുടെ പ്രവർത്തനത്തിന് പുതിയ മാർഗ നിർദേശവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്