മനാമ: നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്ന പ്രവാസിക്ക് പിന്തുണയുമായി വീണ്ടും ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തക സമൂഹം. പ്രമുഖ സാമൂഹിക പ്രവർത്തകനും, കെപിഎഫ് ചാരിറ്റി വിംഗ് ജോയിന്റ് കൺവീനർമായ വേണു വടകരയുടെയും, കെപിഫ് പ്രസിഡണ്ടും വേൾഡ് എൻആർഐ കൗൺസിൽ ഹ്യുമാനിറ്റേറിയൻ ഡയറക്‌ടറുമായ സുധീർ തിരുനിലത്തിന്റെയും ഇടപെടലിലൂടെ വടകര കുരിക്കിലാട് സ്വദേശി ശശിധരൻ പുള്ളോട് ഇന്ന് നാട്ടിലേക്ക് തിരിക്കും.
ഇന്ത്യൻ എംബസി ഓപ്പൺ ഹൗസിലൂടെ ശശിധരന്റെ വിഷയം അംബാസഡറെ അറിയിക്കുകയും അതിന് ശേഷമുള്ള നടപടി ക്രമങ്ങൾ മുന്നോട്ട് കൊണ്ട് പോവുകയും ചെയ്‌തത് സുധീർ തിരുനിലത്താണ്. തുടർന്ന് വേണു വടകര ശശിധരന്റെ നാട്ടിലെ ബന്ധപ്പെട്ട അധികാരികൾ മുഖേന വീട്ടുകാരുമായി സംസാരിക്കുകയും അതിലൂടെ ആവശ്യമായ രേഖകൾ സംഘടിപ്പിക്കുകയും ചെയ്‌തിരുന്നു. അദ്ദേഹത്തെ നാട്ടിൽ സ്വീകരിക്കാൻ തയ്യാറാണെന്ന് ബന്ധുക്കൾ അറിയിച്ചതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി.
നാട്ടിൽ ശശിധരന് ഒരു സഹോദരൻ മാത്രമാണുള്ളത്. മാതാപിതാക്കൾ നേരത്തെ മരണപ്പെട്ടിരുന്നു. കഴിഞ്ഞദിവസമാണ് ഇന്ത്യൻ എംബസി എമർജൻസി സർട്ടിഫിക്കറ്റ് നൽകിയത്. തുടർന്ന് സുധീർ തിരുനിലത്ത് ബഹ്‌റൈൻ ഇമിഗ്രഷൻ വിഭാഗവുമായി ചർച്ച നടത്തി അദ്ദേഹത്തിന്റെ വിലക്കുകൾ നീക്കി നാട്ടിലേക്കു പോകാനുള്ള എല്ലാ രേഖകളും ശരിയാക്കി. എംബസി തന്നെയാണ് ശശിധരനുള്ള ടിക്കറ്റ് നൽകിയത്.
കഴിഞ്ഞ ഒരുവർഷമായി ശശിധരന് വേണ്ട താമസവും ഭക്ഷണസൗകര്യവും ഒരുക്കി കൊടുത്തിരുന്ന വടകര സ്വദേശി രാജൻ പുതുക്കുടി, വേണു വടകര, സുധീർ തിരുനിലത്ത്, ബഹ്‌റൈൻ ഇമിഗ്രഷൻ അധികാരികൾ, ഇന്ത്യൻ അംബാസിഡർ, കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഭാരവാഹികൾ തുടങ്ങി അദ്ദേഹത്തെ സഹായിച്ച എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും ശശിധരൻ രേഖപ്പെടുത്തി.
Read Also: ഇന്ത്യയിൽ മാദ്ധ്യമ സ്വാതന്ത്ര്യം കുറഞ്ഞെന്ന റിപ്പോർട്; അംഗീകരിക്കില്ലെന്ന് കേന്ദ്രം