മലപ്പുറം: സ്‌കൂൾ വളപ്പിലെ മരം അനുമതിയില്ലാതെ മുറിച്ചു മാറ്റിയത് വിവാദമാകുന്നു. കാലടി ജിഎൽപി സ്‌കൂളിലെ മരമാണ് കഴിഞ്ഞ ദിവസം മുറിച്ചത്. സമീപത്തെ ആൽമരത്തിലെ കൊമ്പുകളും മുറിച്ചുമാറ്റിയിട്ടുണ്ട്. സ്‌കൂളിന് പിന്നിലെ പഴയ ശുചിമുറി കെട്ടിടവും പൊളിച്ചിട്ടുണ്ട്. എന്നാൽ, പഞ്ചായത്തിന്റെയോ വനംവകുപ്പിന്റെയോ അനുമതി ഇല്ലാതെയാണ് സ്‌കൂൾ അധികൃതർ മരങ്ങൾ മുറിച്ചതെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തെത്തി.
സാധാരണ മരം മുറിക്കണമെങ്കിൽ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകണം. സെക്രട്ടറി മുഖേന വനംവകുപ്പിന് വിവരം നൽകി മരത്തിന്റെ അളവെടുത്ത് ലേലം ചെയ്‌ത ശേഷം മാത്രമേ മുറിക്കാൻ അനുമതി ലഭിക്കൂ. സ്‌കൂൾ വളപ്പിലെ കെട്ടിടം പൊളിക്കാനും ഒട്ടേറെ നടപടികൾ ഉണ്ട്. എന്നാൽ, ഇതൊന്നും പാലിക്കാതെ പ്രധാനാധ്യാപിക ഇവ മുറിച്ചു മാറ്റി എന്നാണ് പരാതി. പരാതിയെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ഷാജി, വാർഡ് അംഗം ഗഫൂർ കണ്ടനകം എന്നിവർ സ്‌ഥലം സന്ദർശിച്ചു.
മരം മുറിച്ചതിന്റെ അവശിഷ്‌ടങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് അധ്യാപിക നൽകിയ മറുപടി തൃപ്‌തികരമല്ലെന്നും ബന്ധപ്പെട്ട ഉന്നത അധികൃതർക്ക് റിപ്പോർട് നൽകുമെന്നും സെക്രട്ടറി അറിയിച്ചു. അതേസമയം, സ്‌കൂളിന്റെ സുരക്ഷയുടെ ഭാഗമായാണ് മരത്തിന്റെ കൊമ്പുകൾ മുറിച്ചതെന്ന് പ്രധാനാധ്യാപിക കെ ബിന്ദു പറഞ്ഞു. സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായാണ് ഉപയോഗ ശൂന്യമായ ശുചിമുറിയുടെ ഭാഗം പൊളിച്ചതെന്നും പ്രധാനാധ്യാപിക പറഞ്ഞു.
Most Read: പരസ്യ വിചാരണ; കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി