ന്യൂഡെൽഹി: ഡെൽഹി ഐടിഒയിൽ നടന്ന സംഘർഷത്തിൽ ഒരു കർഷകൻ മരിച്ചു. ട്രാക്‌ടർ മറിഞ്ഞാണ് അദ്ദേഹം മരിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. എന്നാൽ വെടിയേറ്റാണ് മരണമെന്ന് കർഷകർ ആരോപിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം പോലീസ് തന്നെ കൊണ്ടുപോയെന്നും കർഷക സംഘടനകൾ പറയുന്നു.
അതേസമയം, ഡെൽഹി ദില്‍ഷാദ് ഗാര്‍ഡനില്‍ എത്തിയ കര്‍ഷകര്‍ക്കുനേരെ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. കര്‍ഷകരെ അടിച്ചോടിച്ച പോലീസ് കര്‍ഷകര്‍ വന്ന വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. ട്രാക്‌ടറുകളുടെ കാറ്റ് അഴിച്ചുവിടുകയും ഇന്ധനടാങ്ക് തുറന്നുവിടുകയും ചെയ്‌തു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മാദ്ധ്യമങ്ങളെ പ്രദേശത്ത് നിന്ന് മാറ്റുന്നതിനും പോലീസ് ശ്രമം നടത്തി.
ആയിരക്കണക്കിന് ആളുകൾ കാൽനടയായും ട്രാക്‌ടർ റാലിയെ അനുഗമിക്കുന്നുണ്ട്. സിംഘു അതിർത്തിയിൽ മാർച്ച് തടയാനായി പോലീസ് സ്‌ഥാപിച്ച ബാരിക്കേഡുകൾ തകർത്താണ് കർഷകർ ഡെൽഹിയിൽ പ്രവേശിച്ചത്. പോലീസ് ബാരിക്കേഡുകൾ ട്രാക്‌ടറുകൾ ഉപയോഗിച്ച് കർഷകർ ഇടിച്ചുമാറ്റി.
നേരത്തെ 12 മണിക്ക് ട്രാക്‌ടർ മാർച്ച് നടത്തുമെന്നായിരുന്നു കർഷക നേതാക്കൾ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായ രാവിലെ എട്ടു മണിയോടെ ട്രാക്‌ടർ റാലി തലസ്‌ഥാനത്തു പ്രവേശിക്കുക ആയിരുന്നു.
Also Read: നമ്മുടെ റിപ്പബ്ളിക് കർഷകർ തിരിച്ചു പിടിക്കുന്നു; പ്രശാന്ത് ഭൂഷൺ